കേരളത്തിൽ ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്കാന് സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ ഉപദേഷ്ടാവ് ഡോ. അശോക് ജുന്‍ജുന്‍വാലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായ ഇദ്ദേഹമാണ് കേരളത്തിലെ കര്‍മസമിതിയുടെ അധ്യക്ഷന്‍. 2018-19 വര്‍ഷത്തില്‍ത്തന്നെ ഇ-വാഹങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കംകുറിക്കാനാണ് ശ്രമം. ഓട്ടോകള്‍ വൈദ്യുതിയിലേക്ക് മാറുന്നതോടെ വായുമലിനീകരണവും കാര്യമായി കുറയും.
ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇ-ഓട്ടോ നിര്‍മാണത്തിനും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനികളെ ക്ഷണിക്കാനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്കാന് യോഗം വിദഗ്ധരെ ചുമതലപ്പെടുത്തി. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്താനാവുന്നവിധം ടെന്‍ഡര്‍ നടപടികള്‍ക്ക് രൂപംനല്കാന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാം യോഗത്തില്‍ നിര്‍ദേശിച്ചു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 24 മണിക്കൂറും വൈദ്യുതി നല്കാന് വൈദ്യുതിബോര്‍ഡ് തയ്യാറാണെന്ന് ചെയര്മാന് ഡോ. കെ. ഇളങ്കോവനും അറിയിച്ചു. െവെകുന്നേരം ആറുമുതല്‍ രാത്രി 11 വരെ യൂണിറ്റിന് ആറുരൂപാനിരക്കിലും പകല്‍സമയത്ത് 5.50 രൂപയ്ക്കും വൈദ്യുതി ലഭിക്കും. ഓഫ്-പീക് സമയത്ത് വൈദ്യുതി മിച്ചമുള്ളതിനാല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അഞ്ചുരൂപയായിരിക്കും നിരക്ക്. മൂന്നുനാലുവര്‍ഷം ഇതേ നിരക്കില്‍ത്തന്നെ വൈദ്യുതി നല്‍കും. നിലവിലുള്ള പെട്രോള്പമ്പുകളോട് ചേര്‍ന്ന് ബാറ്ററി മാറ്റാനും ചാര്ജ്ചെയ്യാനുമുള്ള സ്റ്റേഷനുകള്‍ സ്ഥാപിക്കാനാവും. ഇവ വൈദ്യുതിബോര്‍ഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ചേര്‍ന്ന് നടത്താനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക