നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ താക്കീത് ചെയ്ത് പരാതിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.
കൂടാതെ ദിലീപിന്റെ ആശങ്ക ന്യായമാണെന്നും കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാൻ ജാഗ്രത വേണമെന്നും കോടതി നിർദേശിച്ചു.കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുമ്പ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നായിരുന്നു പ്രതിയായ ദിലീപിന്റെ പരാതി. പൊലീസ് കുറ്റപത്രം ചോർത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാൽ, പൊലീസ് കുറ്റപത്രം ചോർത്തി നൽകിയെന്ന വാദം പ്രോസിക്യൂഷൻ നിഷേധിച്ചിരുന്നു.
അതേസമയം, കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്റെ ദൃശ്യങ്ങളോ നൽകിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികൾ കൂടി ദിലീപ് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് 22ലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക