ദുബായിൽ നിന്നു നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും ബൈക്കിൽ യാത്ര ചെയ്യവെ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. ചാത്തന്നൂർ ഏറ കൊല്ലന്റയ്യത്തു വീട്ടിൽ ഷിബു (40), ഭാര്യ സിജി (34), മകൻ ചാത്തന്നൂർ ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആദിത്യൻ (11) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഉച്ചയ്ക്കു രണ്ടരയോടെ ചാത്തന്നൂർ തിരുമുക്കിനു സമീപമാണ് അപകടം. രാവിലെ ദുബായിൽ നിന്നു നാട്ടിലെത്തിയ ഷിബു ഭാര്യയെയും മക്കളായ ആദിത്യനെയും ആദിഷിനെയും (ഏഴ്) കൂട്ടി ബൈക്കിൽ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. സ്കൂളിൽ പരീക്ഷ കഴിഞ്ഞു കാത്തു നിൽക്കുകയായിരുന്ന ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ സൂപ്പർ ഫാസ്റ്റാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതു കണ്ടു കാർ പെട്ടെന്നു നിർത്തി. പിന്നാലെ വന്ന സ്കൂട്ടറും ഇതു കണ്ടു നിർത്തി. എന്നാൽ സ്കൂട്ടർ മറിഞ്ഞു നാലുപേരും റോഡിൽ വീണു. ഷിബു, സിജി, ആദിത്യൻ എന്നിവരുടെ ശിരസിലൂടെ ബസ് കയറിയിറങ്ങി. മറുവശത്തേക്കു വീണ ആദിഷ് രക്ഷപ്പെട്ടു. ഷിബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും സിജിയെയും ആദിത്യനെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക