തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്ന് തിരിച്ചറിഞ്ഞു. ഗൈനക്കോളജിസ്റ്റ് ഡോ. സീമയുടെ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ച കരുനാഗപ്പള്ളി പൊലീസ് മെഡിക്കല്‍ കോളജ് പൊലീസിന് യുവതിയെ കൈമാറി.
പിതാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞെന്നും പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും വിവരങ്ങളുണ്ട്. തീര്‍ത്തും അവശയായിരുന്ന യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ചൊവ്വാഴ്ച 10:30ന് എസ്.എ.ടി ആശുപത്രിയിലെത്തിയ മടവൂര്‍ സ്വദേശിയായ യുവതി ഡോക്ടറെ കണ്ട് വരാമെന്ന് പറഞ്ഞ് ആശുപത്രിക്കകത്ത് പോവുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതായതോടെ സുരക്ഷാ ജീവിനക്കാരടങ്ങുന്ന സംഘം തിരച്ചില്‍ നടത്തി. ആശുപത്രി അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ആശുപത്രിയില്‍ നിന്നും കാണാതാവുമ്പോൾ സാരി ധരിച്ചിരുന്ന യുവതിയെ കരുനാഗപ്പള്ളിയില്‍ വച്ച് പര്‍ദ്ദ ധരിച്ചാണ് കാണപ്പെട്ടത്.
അതേസമയം യുവതി ഗര്‍ഭിണിയായി അഭിനയിച്ചത് എന്തിനെന്നും, വീട്ടുകാരെ ഉപേക്ഷിച്ചു പോയ് എന്തിനെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത ആയിട്ടില്ല.
കൊല്ലം കരുനാഗപ്പള്ളിയിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ വച്ച് ടാക്സി ഡ്രൈവര്‍മാരാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഉടനെ കരുനാഗപ്പള്ളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക