രാജ്യത്തെ ഒന്നടങ്കം സങ്കടപ്പെടുത്തിയ ഒരു വിഷയമായിരുന്നു എട്ട് വയസുകാരി ആസിഫയെ പീഡിപ്പിച്ച് കൊന്നത്. പല രാജ്യക്കാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നമ്മുടെ കേരളത്തിൽ കത്വവ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുർഗ മാലതിക്ക് ഉണ്ടായത് അത്ര നല്ല അനുഭവമായിരുന്നില്ല ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ദുർഗമാലതിയുടെ വീടിന് നേരെ കല്ലേറും വധ ഭീഷണിയും വരെയുണ്ടായി.
ആദ്യം ഇവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വധ ഭീഷണി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അർധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകളും തകർത്തു.
ദുർഗമാലതി തന്നെയാണ് ഫേസ്ബുക്കിലൂടെ ആക്രമണ വിവരം പുറത്തുവിട്ടത്. ചിത്രം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഭീഷണി. സംഘപരിവാറാണ് ഭീഷണിക്ക് പിന്നിലെന്നാണ് ആരോപണം.
ദുർഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത് മതേതര പുരോഗമന കേരളത്തിൽ… അത് ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്…എന്താണു ഞാൻ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു…. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി… ഒരു ജനാധിപത്യ രാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണു… എനിക്ക് നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക