കേരളത്തിനും ദയാവധം നടപ്പാക്കാനുള്ള അനുമതി ലഭിച്ചു. ചട്ടം അടുത്ത മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. മുന്‍കൂട്ടി ദയാവധത്തിനുള്ള താത്പര്യപത്രം (ലിവിംഗ് വില്‍) എഴുതാനുള്ള ചട്ടങ്ങളും ഉപാധികളും നിശ്ചയിക്കാന്‍ അഞ്ചംഗസമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാലിയം ഇന്ത്യ സ്ഥാപകന്‍ ഡോ. എം.ആര്. രാജഗോപാല്‍ അദ്ധ്യക്ഷനായ സമിതിയില്‍ മുന്‍ ജില്ലാജഡ്ജി വര്‍ഗീസ് എം. മാത്യൂസ്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഗ്യാസ്ട്രോഎന്‍ട്രോളജി തലവനായിരുന്ന ഡോ. നരേന്ദ്രനാഥ്, ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിസ്റ്റ് ഡോ. നന്ദകുമാര്‍, ന്യൂറോളജിസ്റ്റ് ഡോ. ഈശ്വര്‍ എന്നിവരാണ് അംഗങ്ങള്‍.
ദയാവധത്തിന് അനുമതിതേടി നൂറുകണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയായതും പൂര്‍ണ മാനസികാരോഗ്യമുള്ളതുമായ ഗുരുതരരോഗികള്‍ക്ക് ചികിത്സയുടെ ഏതുഘട്ടത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്.
ഏതൊക്കെ അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ഏത് ഘട്ടത്തില്‍ മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളും വേണ്ടെന്നുവച്ച് മരണം സ്വീകരിക്കാം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നിഷ്ക്രിയ ദയാവധത്തെ സ്വാഭാവികമരണമായി കണക്കാക്കി ഡോക്ടര്‍ക്കും ബന്ധുക്കള്‍ക്കും നിയമപരിരക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മജിസ്ട്രേട്ട് നിയോഗിക്കുന്ന ഡോക്ടര്‍ രോഗി ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ദയവധത്തിന് അനുമതിയാകുകയുള്ളു. ചികിത്സ, ആരോഗ്യനില, തുടര്‍ചികിത്സാ സാധ്യത എന്നിവയെല്ലാം ബന്ധുക്കളെ വ്യക്തമായി അറിയിക്കണമെന്നും ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, സൈക്യാട്രി, ഓങ്കോളജി വിഭാഗങ്ങളിലെ 20 വര്‍ഷം പരിചയമുള്ള മൂന്ന് ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ബോര്‍ഡ് രോഗിയെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം.
Also Read: ഐ.പി.എല്‍; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക