മുംബൈ: കേരള ഹൗസ് എന്നത് മലയാളി സ്വത്വം കാത്തു സൂക്ഷിക്കുന്ന മലയാളിയുടെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ഒരു സാംസ്കാരിക സ്ഥാപനമാവണമെന്ന മുംബൈ മലയാളികളുടെ സ്വപ്നം ഒരു ജനകീയ സർക്കാറിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിനെ കെടുകാര്യസ്ഥതയുടെ ഫലമായി ഇന്ന് സമരാങ്കണമായി നിൽക്കുകയാണ്.
കേരള ഹൗസിലെ ഏകദേശം നൂറു പേർക്ക് മാത്രം ഇരിക്കാവുന്ന ചെറിയ ഒരു ഹാളിന്റെ വാടക 10000 രൂപയിൽ നിന്നും 30000 രൂപ ആക്കി പൊടുന്നനെ വർദ്ധിപ്പിച്ചു. 200ശതമാനം വർദ്ധന വരുത്തിയതിലൂടെ ആ ഹാളിന്റെ ഉപയോഗം കുറക്കാം എന്നതല്ലാതെ എന്ത് നേട്ടമാണ് ഉണ്ടാവുക എന്ന് കേരള ഹൗസ് അധികാരികൾ വ്യക്തമാക്കണം. ഹാൾ ഉപയോഗിക്കുന്നതിൽ നിന്നും ആവശ്യക്കാരെ അകറ്റുക എന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം ചെയ്തതാണോ എന്നും അറിയില്ല.
ഈ അന്യായമായ വാടക വർദ്ധനവിനെതിരെ വ്യത്യസ്ത സമരങ്ങൾ നടക്കുകയുണ്ടായി.
1. ഗാന്ധിയൻ ഉപവാസ പ്രതിഷേധം:- നവ മാധ്യമ ചർച്ചകളെത്തുടർന്നുണ്ടായ തീരുമാന പ്രകാരം ഈ അന്യായമായ വാടക വർദ്ധനവിനെതിരെ, ആദ്യമായി നാലു ചെറുപ്പക്കാർ 18.02.2018 ന് നടത്തിയ ഒരു മുഴുവൻ ദിവസത്തെ ഗാന്ധിയൻ മാതൃകയിലുള്ള ഉപവാസ പ്രതിഷേധം മുംബൈ മലയാളികളുടെ നല്ല ജനശ്രദ്ധ നേടിയിരുന്നു. ഈ സമരത്തിൽ കേരള ഹൗസിന്റെ പ്രവർത്തനങ്ങൾ തടയാതെ മുഴുവൻ ദിവസത്തെ ശാന്തമായ പ്രതിഷേധമായിരുന്നു ഉണ്ടായത്. ഈ സമരത്തോടനുബന്ധിച്ചു മുഖ്യമന്ത്രിക്ക് പ്രതിഷേധക്കാരുടെ ഇമെയിൽ സന്ദേശങ്ങളും പ്രവഹിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് ചില സംഘടനകളുടെയും മറ്റു നിവേദനങ്ങളും മറ്റും പരിഗണിച്ചു, കൂട്ടിയ വാടക 25ശതമാനം കുറച്ചു 22500 രൂപ ആക്കി.
2. സ്തംഭന സമരം:- 28.04.2018 ന് നടന്ന സ്തംഭന സമരം സമരത്തിന്റെ മറ്റൊരു മുഖമായിരുന്നു. കേരള ഹൗസിന്റെ പ്രധാന വാതിൽ തുറന്നു തന്നെ കിടന്നു. കേരള ഹൗസിന്റെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല എന്ന് മാത്രം. മുംബൈ മലയാളികളിൽ ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ സമരമായി മാറി ഈ സമരം. സംഘടനാ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ പ്രതിഷേധിക്കുന്നവരും സാമൂഹ്യ പ്രവർത്തകരും മുഖ്യധാരാ പ്രവർത്തനങ്ങളിൽ വേറിട്ട് നില്ക്കുന്നവരുമായിരുന്നു പങ്കെടുത്തവരിൽ അധികവും. മാത്രമല്ല ഇത്തരം അവഗണകളെയും അനീതികളെയും എതിർക്കുന്ന നിഷ്പക്ഷമതികളായ മലയാളികളും അന്ന് സമരത്തിൽ അണിനിരന്നിരുന്നു.
3. കെ.കെ.എസ് സമരം:- 01.05.2018 ന് നടന്ന കെ.കെ.എസ്. ന്റെ കേരള ഹൗസ് സമരം മറ്റൊരു പ്രതിഷേധമായി നിലകൊണ്ടു. 64 അംഗ സംഘടനകളുള്ള കെ.കെ.എസ്. എന്ന സംഘടനകളുടെ സംഘടന നടത്തിയ സമരത്തിൽ ഭൂരിഭാഗം അംഗ സംഘടനകളുടെയും പ്രാധിനിത്യം ഉണ്ടായോ എന്നത് കെ.കെ.എസ്. പരിശോധിക്കേണ്ടതാണ്. സമരത്തോട് എതിർപ്പുണ്ടായത് കൊണ്ടാവില്ല പലരും എത്താതിരുന്നത്. സമരത്തോടനുബന്ധിച്ചു കേരള ഹൗസിന്റെ ഗേറ്റുകൾ എല്ലാം പൂർണ്ണമായി അടപ്പിച്ചു കൊണ്ടാണ് സമരം തുടങ്ങിയത്. കേരള ഹൗസിന്റെ പ്രവർത്തന പൂർണ്ണമായും സ്തംഭിച്ചിരുന്നു. അവിടെ താമസിച്ചിരുന്ന അതിഥികളെ രാവിലെ തന്നെ കേരള ഹൗസ് അധികാരികൾ ഒഴിപ്പിച്ചിരുന്നു. ഉച്ച ഭക്ഷണത്തിൽ ബാക്കിയായി വന്ന ഭക്ഷണം അടുത്തുള്ള പാവപ്പെട്ട ഏതാണ്ട് മുപ്പതു പേർക്ക് വിളമ്പി നൽകി കെ.കെ.എസ്. മാതൃകയായി. പ്രധാന വാതിൽ സമരം തീർന്ന് വൈകുന്നേരം 4 മണി വരെ അടഞ്ഞു തന്നെ കിടന്നു.
കേരള ഹൗസ് സമര പരമ്പര അരങ്ങേറിയത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. വാടക കൂട്ടിയ കാര്യം മുംബൈ മലയാളികൾ ഒന്നടങ്കം എതിർക്കുന്നുണ്ട്. അത് പോലെ കേരള ഹൗസ് ഒരു സാംസ്കാരിക കേന്ദ്രമാക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഇത് ഒരു പ്രസക്തമായ ആവശ്യമാണ്. മുംബൈ മലയാളികളെ ഒന്നിപ്പിക്കാൻ സാധിക്കും എന്ന് വിവിധ സമരങ്ങളെ നയിച്ചവർ ആലോചിച്ചിട്ടുണ്ടാവില്ല. സ്വകാര്യ സംഘടനകൾ വളർന്നു വരുന്നത് ഒഴിവാക്കേണ്ടതാണ്. മലയാളി സമാജങ്ങളുടെ കേന്ദ്ര സംഘടന എന്ന നിലയിൽ, കേരളീയ കേന്ദ്ര സംഘടനയോട് യോജിക്കുന്ന ഒരു നിലപാട് മറ്റുള്ള സംഘടനകളും കൂടി ഏറ്റെടുത്തു എല്ലാവരും ഒരുമിച്ചു ഇത്തരം നിലപാടുകളിലും മറ്റു വികസന പ്രവർത്തനങ്ങളിലും പങ്കാളിത്തമുണ്ടാവണമെന്നു ആത്മാർത്ഥമായ ആഗ്രഹമുണ്ട്. സമരങ്ങൾ ഒരു പുതിയ ഒത്തു ചേരലിന്റെ വാതിൽ തുറക്കുകയാണോ.. മുംബൈ മലയാളികൾ ഒത്തു ചേർന്നാൽ അതൊരു ചരിത്ര സംഭവം തന്നെയാവും.
വിനോദ് കുമാർ ടി.വി
ഒരു പ്രവാസി മലയാളി
പ്രതികരിക്കാൻ ഇവിടെ എഴുതുക