ചിലരുടെ ജീവിതം കണ്ണടച്ച് തുറക്കുന്നതിന് മുൻപ് മാറിമറിയും. കാവാലം നാരായണപ്പണിക്കരുടെ അഭിനയകളരിയായ സോപാനത്തിലെ ബിജുവിന്റെ കാര്യവും മറിച്ചായിരുന്നില്ല. കാവാലം നാടകങ്ങളിലൂടെ അഭിനയത്തിൽ തഴക്കം വന്ന ബിജു സോപാനത്തിന് ഉപ്പും മുളകിൽ അഭിനയിച്ചതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളികളുടെ മുഴുവനും ബാലുച്ചേട്ടനായി തിളങ്ങുന്ന ബിജു സോപാനത്തിന്റെ കുറച്ചു വിശേഷങ്ങളറിയാം.
തന്നിലെ നടനെ വാർത്തെടുത്തത് കാവാലം സാറാണെന്ന് ബിജു അടിവരയിട്ട് പറയുന്നു. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പാസ്സായതിനു ശേഷമാണ് ബിജു സോപാനത്തിലെത്തിയത്. അവിടന്നങ്ങോട്ട് 22 വർഷം കാവാലത്തിന്റെ ശിക്ഷണത്തിലായിരുന്നു. വാചികാഭിനയം മാത്രമല്ല മെയ്വഴക്കവും ഒരു നടന് അത്യാവശ്യമാണെന്ന് ബിജു മനസിലാക്കിയത് കാവാലത്തിന്റെ ഉപദേശങ്ങളിൽ നിന്നാണ്. അത് തന്നിലെ നടനെ പക്വമാക്കി എന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.
നാടകവേദിയിൽ സജീവ സാന്നിധ്യമായിരുന്ന ബിജു, മാളവികാഗ്നിമിത്രത്തിൽ അഗ്നിമിത്രനായും മാധ്യമവ്യായോഗത്തിൽ ഭീമനായും സൂത്രധാരനായും കാവാലത്തിന്റെ പ്രശസ്തമായ അവനവൻ കടമ്പയിൽ മുഴുനീള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഹൻലാൽ അഭിനയിച്ച കർണ്ണാഭരത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ മെയ്വഴക്കവും താളബോധവും തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു.
രചയിതാവ് സുരേഷ് ബാബു വഴിയാണ് ബിജു ഉപ്പും മുളകിൽ എത്തുന്നത്. മിഡിൽ ക്ലാസ്സ് ഫാമിലിയിൽ നടക്കുന്ന കഥയായതിനാൽ പെട്ടെന്ന് തന്നെ കഥാപാത്രത്തെ ഉൾകൊള്ളാൻ സാധിച്ചു. ഉപ്പും മുളകിലെ എല്ലാ താരങ്ങളും നന്നായി അഭിനയിക്കുന്നതാണ് സീരിയലിന്റെ വിജയം; അദ്ദേഹം പറഞ്ഞു.
ബിജുവിനിപ്പോൾ സിനിമകളിലും തിരക്കേറി വരികയാണ്. സൈറ ബാനു, ലച്മി, അംഗരാജ്യത്തെ ജിമ്മന്മാർ, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
ഭാര്യയും മകളുമടങ്ങുന്നതാണ് കുടുംബം. ഉപ്പും മുളകിൽ ബാലുവിന്റെ അനുജൻ സുരേന്ദ്രന്റെ മകളായി അഭിനയിക്കുന്നത് ബിജുവിന്റെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക