സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകർക്ക് വേതനം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനം. ധനമന്ത്രി തോമസ് ഐസക്ക് ഒപ്പ് വയ്ക്കുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. വർദ്ധനയ്ക്ക് 2017 മാർച്ച് മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
ഗസ്റ്റ് അദ്ധ്യാപകർക്ക് ഇതുവരെയും മണിക്കൂറടിസ്ഥാനത്തിലാണ് വേതനം നൽകിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ദിവസാടിസ്ഥാനത്തിലാണ് വേതനം നൽകുക. ദിവസം മൂന്ന് മണിക്കൂറെങ്കിലും പഠിപ്പിക്കണമെന്നും നിബന്ധനയുണ്ട്.
പുതിയ ഉത്തരവനുസരിച്ച് യു ജി സി നെറ്റ് അല്ലെങ്കിൽ ജെ ആർ എഫ് യോഗ്യതയുള്ളവർക്ക് ദിവസം 1750 രൂപയും മാസം പരമാവധി 43750 രൂപയും ലഭിക്കും. മണിക്കൂറിന് 500 രൂപയും മാസം പരമാവധി 25000 രൂപയുമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.
യു ജി സി യോഗ്യതയില്ലാത്തവർക്ക് ദിവസം 1600 രൂപയും മാസം പരമാവധി 4000 രൂപയും ലഭിക്കും. മണിക്കൂറിന് 300 രൂപയും മാസം പരമാവധി 20000 രൂപയുമാണ് ഇപ്പോഴത്തെ വേതനം.
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിൽ എത്ര ഗസ്റ്റ് അദ്ധ്യാപകർ ജോലി ചെയ്യുന്നു എന്നുള്ളതിന് കൃത്യമായ കണക്കില്ല പതിനായിരത്തോളം വരുമെന്നാണ് കണക്ക്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഇവരിൽ പലരും അമിതജോലി ഭാരം കൊണ്ട് വലയുന്നവരാണ്. അദ്ധ്യയനത്തിന് പുറമെ പല കോളേജുകളിലും പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവരാണ് നേതൃത്വം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക