പോലീസ് വേഷങ്ങൾ എന്നും മമ്മൂട്ടി എന്ന നടന്റെ കൈയ്യിൽ ഭദ്രമാണ്. ഡെറിക്ക് അബ്രഹാമിന്റെ കാര്യത്തിലും തെറ്റിയില്ല. ഇടി, വെടി, കാർ ചെയ്സിങ്, ഫൈറ്റ് സീനുകൾ തുടങ്ങി ആരാധകരെ ഇളക്കിമറിക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ് ഷാജി പാടൂർ തന്റെ ആദ്യചിത്രം ഒരുക്കിയിരിക്കുന്നത്. നിയമം തോൽക്കുന്നിടത്താണ് അബ്രഹാമിന്റെ പുത്രൻ ഡെറിക്ക് അബ്രഹാം കളത്തിലിറങ്ങുന്നത്. രണ്ടു കുടുംബങ്ങളിലെ ആറ് പേര് അടുത്തടുത്ത ദിവസങ്ങളിലായി വധിക്കപ്പെടുന്നു. രാവും പകലും പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും പ്രതികളെ കണ്ടെത്താനാകുന്നില്ല. ഒടുവിൽ കേസന്വേഷണത്തിനായി ഡെറിക്ക് അബ്രഹാം കളത്തിലിറങ്ങുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ചിത്രത്തിന്റെ ആദ്യപകുതി പോലീസ് ആക്ഷൻ കഥയെക്കാളുപരി പോലീസ് ഫാമിലി സ്റ്റോറിയാണെന്ന് പറയാം. രണ്ടു കഥകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി കടന്നു പോകുന്നത്. ഇതിൽ രണ്ടാമത്തെ കഥയാണ് ചിത്രത്തെ ക്ലൈമാക്സിലേക്ക് നയിക്കുന്നത്. ആക്ഷൻ ചിത്രം പ്രതീക്ഷിച്ച് തീയേറ്ററിലെത്തുന്നവരെ അബ്രഹാമിന്റെ സന്തതികൾ രസിപ്പിക്കുക തന്നെ ചെയ്യും. ജോഷി, ഷാജി കൈലാസ്, രഞ്ജി പണിക്കർ എന്നിവരുടെ സഹസംവിധായകനായിരുന്ന ഷാജി പാടൂർ ഓരോ ഷോട്ടിലും ഇവരെ ഓർമിപ്പിക്കുന്നു. തഴക്കം വന്ന ഒരു സംവിധായകന്റെ കൈയടക്കം ഷാജി കാണിക്കുന്നുണ്ട്. അബ്രഹാമിന്റെ മറ്റൊരു സന്തതിയായി എത്തിയ അൻസൻ പോൾ തന്റെ ഭാഗം ഗംഭീരമാക്കി. സിദ്ദിഖ്, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, കലാഭവൻ ഷാജോൺ, താരുഷി, കനിഹ, സുരേഷ് കൃഷ്ണ, ഐ എം വിജയൻ, സിജോയ് വർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ആൽബിയുടെ ഛായാഗ്രഹണം മികച്ചു നിൽക്കുന്നു. മികച്ച പശ്ചാത്തല സംഗീതത്തിലൂടെ ഗോപി സുന്ദർ ചിത്രത്തെ ആവേശകരമായ തലത്തിലെത്തിക്കുന്നു. മലയാളത്തിലും തമിഴിലും സമാനരീതിയിലുള്ള ചിത്രങ്ങൾ ഇതിനു മുൻപും വന്നിട്ടുണ്ടെങ്കിലും ആവിഷ്കരണത്തിലെ നവീനതയാണ് അബ്രഹാമിനെ പിടിച്ചു നിർത്തുന്നത്.
വാലക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി? പ്രേക്ഷകരുടെ സംശയത്തിന് വിരാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക