ക്യാമ്പസ് ഫ്രണ്ടുകാർ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ മൃതദേഹം ഇന്ന് ഉച്ചവരെ മഹാരാജാസ് കോളേജിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് കൊണ്ടുപോകും .വിവരമറിഞ്ഞ് രാവിലെ അച്ഛൻ മനോഹരൻ മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെത്തി.രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പത്തരയോടെ മൃതദേഹം ആശുപത്രിയിൽനിന്നും മഹാരാജാസ് കോളേജിലേക്ക് കൊണ്ടുപോകും.
സിപിഐ എം നേതാക്കളടക്കം നിരവധിപേർ ആശുപത്രിയിലെത്തി. മന്ത്രി തോമസ് ഐസക്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ ആശുപത്രിയിലുണ്ട്. മഹാരാജാസ് കോളേജിലെ കെമിസ്ട്രി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന് പുലർച്ചെയാണ് ക്യാമ്പസ് ഫ്രണ്ട് അക്രമികൾ കുത്തികൊന്നത്.ക്യാമ്പസിൽ അതിക്രമിച്ചു കയറിയ 20ഓളം പേർ നടത്തിയ ആക്രമത്തിൽ അഭിമന്യുവിനൊപ്പം വിനീത് , അർജുൻ എന്നിവർക്കും കുത്തേറ്റു. ഇതിൽ അർജുന്റെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക