ആഘോഷങ്ങളും കളിചിരികളും നിറഞ്ഞു നിൽക്കേണ്ട കലാലയങ്ങളിലേക്ക് കൊലക്കത്തിയുടെ രാഷ്ട്രീയമെത്തുമ്പോൾ നിശബ്ദത ഭഞ്ജിക്കേണ്ടത് അനിവാര്യമാണ്. നിസ്സാരമെന്നു തള്ളിക്കളയാമായിരുന്ന ഒരു പ്രശ്നത്തിന്റെ പേരിൽ ഇന്നലെ മഹരാജാസ് കോളേജിൽ വച്ച് പൊലിഞ്ഞ 19 കാരനായ അഭിമന്യു ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്നു. അവന്റെ ശബ്ദവും സാന്നിധ്യവും ഇപ്പോഴും മഹാരാജാസിലെ ഇടനാഴികളിൽ തങ്ങി നിൽക്കുന്നു. ‘നാൻ പെറ്റ മകനേ’ എന്ന് നിലവിളിച്ചുകൊണ്ടുള്ള ആ മാതാവിന്റെ കണ്ണുനീർ ഏത് പ്രത്യയശാസ്ത്രത്തിനാണ് തുടയ്ക്കാനാവുക.
നവാഗതരെ വരവേൽക്കാൻ പോസ്റ്ററുകളും ബാനറുകളും ചുമരെഴുത്തുകളുമായി കാത്തിരിക്കുന്ന സീനിയർ വിദ്യാർത്ഥികൾ കേരളീയ കലാലയങ്ങളിൽ സർവ്വ സാധാരണമായ കാഴ്ചയാണ്. ഇതിന്റെ പേരിൽ സൗഹൃദപരമായ ചില തർക്കങ്ങൾ എല്ലാ കലാലയങ്ങളിലും ഓരോ അധ്യയന വർഷത്തിലുമുണ്ടാകുന്നതുമാണ്. ചിരിച്ചു തള്ളേണ്ട ഈ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഒരു ജീവനെടുക്കാൻ മാത്രമുള്ള ക്രൂരതയെ എങ്ങനെയാണ് വിദ്യാർത്ഥി രാഷ്ട്രീയമെന്ന് വിളിക്കാനാവുക. ഒരു കലാലയത്തിൽ സ്വാധീനമുള്ള സംഘടനകൾ എതിർസംഘടനകളെ ആക്രമിച്ചും പരിക്കേൽപ്പിച്ചും തങ്ങളുടെ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്നത് കേരളീയ കലാലയ രാഷ്ട്രീയത്തിന്റെ തീരാശാപമാണ്. എങ്കിലും അതിന്റെ പേരിലുള്ള അരും കൊലകൾ ഏറെക്കാലമായി ഇല്ലായിരുന്നു. ഒരു വിദ്യാർത്ഥിയെ നിഷ്കരുണം കൊന്നു കൊണ്ട് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഈ സംഘടനകളുടെ യഥാർത്ഥലക്ഷ്യം വിദ്യാർത്ഥികളുടെ ഉന്നമനമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദിസംഘങ്ങളുടെ മാതൃകയിൽ നടപ്പാക്കിയ ഈ കൊലപാതകത്തിന്റെ സൂത്രധാരന്മാരെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കേണ്ടത് ഇന്നാട്ടിലെ വളർന്നു വരുന്ന ഓരോ വിദ്യാർത്ഥിയുടെയും ജീവരക്ഷയ്ക്ക് അനിവാര്യമാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് മാതൃകക്ഷികൾക്കും ഭരണകൂടത്തിനും ഒരിക്കലും ഓടിയൊളിക്കാനാവില്ല.
അഭിമന്യു കൊലക്കേസ്; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക