പച്ചയായ ജീവിതതാനുഭവങ്ങളിൽ നിന്നും മഹത്തായ ഒരു കലാസൃഷ്ടി എങ്ങനെയുണ്ടാക്കാം എന്ന് മലയാളികൾക്ക് കാണിച്ചു തന്ന ബേപ്പൂർ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീർ മൺമറഞ്ഞിട്ട് ഇന്നേക്ക് 24 വർഷം. ബഷീർകൃതികളിലൂടെ കടന്നു പോകുമ്പോൾ നമ്മിൽ നിന്ന് വേറിട്ട് നിൽക്കുന്ന എന്തോ ഒന്ന് വായിക്കുന്ന അനുഭൂതിയല്ല ഉണ്ടാവുക. ജീവാതാനുഭങ്ങളെ ഹാസ്യത്തിന്റെ കൂടി മേമ്പൊടി ചേർത്ത് ആവിഷ്കരിച്ച ബഷീർ കൃതികൾ വായിക്കുമ്പോൾ ചിരിയോടൊപ്പം നമ്മുടെ മനസ്സിൽ ചിന്തയുമുണരും.
കേവലമൊരു ഹാസ്യസാഹിത്യകാരൻ എന്ന നിലയിലാണോ ഇന്നത്തെ തലമുറ ബഷീറിനെ പരിഗണിക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഹാസ്യത്തിൽ പൊതിഞ്ഞ് അദ്ദേഹം നമുക്ക് സമ്മാനിച്ചത് ചുട്ടുനീറുന്ന ജീവിതയാഥാർഥ്യങ്ങളുടെ കനലായിരുന്നു. ബാല്യകാല സഖിയും അമ്മയും മതിലുകളും ഒരു മനുഷ്യനും ജന്മദിനവുമെല്ലാം ഈ യാഥാർഥ്യത്തെ അടിവരയിട്ടുറപ്പിക്കുന്നു. കാലമേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ കൃതികൾ കാലാതിവർത്തിയായി നിലനിൽക്കുന്നതും ഇതേകാരണം കൊണ്ട് തന്നെയാണ്.
വൈക്കം തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് അബ്ദു റഹ്മാന്റേയും കുഞ്ഞാത്തൂമ്മയുടെയും മകനായിട്ടായിരുന്നു ബഷീറിന്റെ ജനനം. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിൽ അങ്കെടുക്കാനായി വീടുവിട്ട് കോഴിക്കോട്ടെത്തി ലോക്കപ്പിൽ വച്ചനുഭവിച്ച യാതനകളെക്കുറിച്ച് അമ്മ എന്ന ഓർമ്മക്കുറിപ്പിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. തിരിച്ചുവരുമോ എന്ന് പോലും അറിയാത്ത ഒരു മകനുവേണ്ടി ലോകം മുഴുവനും ഉറങ്ങുമ്പോഴും ചോറും വച്ച് കാത്തിരുന്ന അമ്മയുടെ ചിത്രവും ബഷീർ നമുക്കത്തിലൂടെ കാണിച്ചു തന്നു.
1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായതിന് ശേഷം ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണ്. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി തൂലിക ചലിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല ഇമ്മിണി ബല്യ ഒന്നാകുകയേ ഉള്ളു എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വ മാനവികതയുടെ വിശാലമായ അർഥങ്ങൾ നമുക്ക് മുന്നിൽ തുറന്നു തരുന്നു. മഹത്തായ ഒരു സത്യവും മറ്റൊരു സത്യവും ഒന്നുചേർന്നാൽ അവ രണ്ട് സത്യങ്ങളായി വേറിട്ട് നിൽക്കുകയല്ല മറിച്ച് ഒരു വലിയ സത്യമായി അത് നിലകൊള്ളുമെന്ന അദ്വൈത തത്വം അത് നമ്മെ ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക