ബാങ്കോക്ക്: ലോകം ആകാംക്ഷയോടെ നോക്കിക്കണ്ട തായ്ലന്ഡ് രക്ഷാദൗത്യം വിജയകരം. തായ്ലന്ഡിലെ ഗുഹയില്‍ നിന്ന് എല്ലാവരെയും രക്ഷ പ്രവർത്തകർ രക്ഷപെടുത്തി. അവസാനത്തെ കുട്ടിയേയും കോച്ചിനെയും പുറത്തെത്തിച്ചതോടെ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
വളരെ കടുപ്പമേറിയ രക്ഷാദൗത്യം ജീവന് പണയം വെച്ച് പൂര്‍ത്തിയാക്കിയ ദൗത്യസംഘത്തിന് ലോകത്തിന്റെ അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനത്തെ കുട്ടിയും ഇരുപത്തിയഞ്ചുകാരനായ പരിശീലകനും പുറത്തെത്തിയതായി അറിയിപ്പെത്തിയതോടെ ലോകം ആശ്വാസംകൊണ്ടു. ഇവരെ എല്ലാവരെയും ചിയാംഗ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം നാല് പേരെ രക്ഷപെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയേയും വൈകുന്നേരം മൂന്നു പേരെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകന്നേരം ആദ്യം മൂന്നു പേരെയും പിന്നീട് അവശേഷിച്ച കുട്ടിയെയും പരിശീലകനെയും പുറത്തെത്തിച്ചു.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടര്‍ന്നായിരുന്നു ഇവര്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതായി.
90 അംഗ സംഘത്തിന്റെ അതിസാഹസമായ ദൗത്യമാണ് വിജയിച്ചത്. 20 പേരടങ്ങുന്ന ദൗത്യസംഘമാണ് ഇന്ന് ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
ജൂണ്‍ 23നായിരുന്നു ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക