സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി പെയ്യുന്ന മഴയിൽ രണ്ടു മരണം. പെരിന്തല്‍മണ്ണയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും, കഴക്കൂട്ടത്തില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയുമാണ് മരിച്ചത്. കാലവര്‍ഷം ശക്തമായപ്പോള്‍ സംസ്ഥാനത്ത് മൂന്ന് വീടുകള്‍ പൂര്‍ണമായും ,36 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന വിവരം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നു വെള്ളിയാഴ്ച വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കും. മഴ കാരണം മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ താമരശ്ശേരി ചുരം വഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക