അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ചതിന്റെ പേരിൽ അഞ്ചുവയസ്സുകാരിക്ക് പഞ്ചായത്ത് നൽകിയത് പ്രാകൃത ശിക്ഷ. വിശിഷ്ട ഇനത്തിൽ പെടുന്നതെന്ന് കരുതുന്ന പക്ഷിയുടെ മുട്ട പൊട്ടിച്ചതിന് വീട്ടിൽ കയറുന്നതിന് വിലക്ക് കൽപ്പിക്കുകയായിരുന്നു. ജയ്പൂറിലെ ഖാപ് പഞ്ചായത്താണ് ഈ വിചിത്ര നടപടി നടപ്പിലാക്കിയത്. ജൂലൈ 2 നാണ് ഖാപ് പഞ്ചായത്ത് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. അന്ന് മുതൽ വീട്ടിനുള്ളിൽ കയറാനാകാതെ പുറത്ത് കെട്ടിയ ഷെഡിൽ താമസിക്കുകയാണ് പെൺകുട്ടി. കുട്ടിയെ സ്പർശിക്കാൻ പാടില്ലെന്ന് മാതാപിതാക്കൾക്കും ഗ്രാമവാസികൾക്കും കർശന നിർദ്ദേശവമുണ്ടായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനം വ്യക്തമാക്കുന്ന ഈ ഉത്തരവ് അറിഞ്ഞ പൊലീസ് ഖാപ് പഞ്ചായത്തിനെതിരെ നടപടിയെടുത്തു. പത്തു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന റീഗൾ സമുദായാംഗമാണ് ഒന്നാം ക്ലാസ്സുകാരിയായ പെൺകുട്ടി. ഖാപ് പഞ്ചായത്തും ഇതേ വിഭാഗത്തിൽ പെടുന്നവരാണ്. ഇവർ വിശിഷ്ട പക്ഷിയായി കരുതുന്ന വണ്ണാത്തിപ്പുള്ളിന്റെ മുട്ടയാണ് പെൺകുട്ടി പൊട്ടിച്ചത്. പോലീസ് ഇടപെടലിനെത്തുടർന്ന് ബുധനാഴ്ച കുട്ടിക്ക് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചു.
സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരൽ അറുത്തെറിയും; ഹരിയാന മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക