ഒരിടവേളക്ക് ശേഷം അനൂപ് മേനോൻ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. സൂരജ് തോമസാണ് സംവിധാനം.
ലോകമറിയുന്ന ഷെഫായ സഞ്ജയ് രുചിഭേദങ്ങൾ തേടിയുള്ള യാത്രക്കിടയിൽ ഊട്ടിയിൽ വച്ച് മെഴുകുതിരി ഡിസൈനറായ അഞ്ജലിയെ കണ്ടു മുട്ടുന്നു. ആദ്യ കാഴ്ചയിൽ തന്നെ സഞ്ജയ്ക്ക് അഞ്ജലിയിൽ പ്രണയം ജനിക്കുന്നു.
സഞ്ജയുടെ പ്രണയമറിഞ്ഞ അഞ്ജലി തടിച്ചുകൊഴുത്ത ഒരു മല്ലുവിനെ താൻ പ്രണയിക്കാനാഗ്രഹിക്കുന്നില്ല എന്നുപറഞ്ഞ് സഞ്ജയുടെ പ്രണയത്തെ തള്ളിക്കളയുന്നു. തുടർന്ന് നല്ല സുഹൃത്തുക്കളായിരിക്കാൻ ഇരുവരും തീരുമാനിച്ചു. ഇവിടെ നിന്നും സഞ്ജയുടെയും അഞ്ജലിയുടെയും സൗഹൃദത്തിലെയും പ്രണയത്തിലെയും രസതന്ത്രം ആരംഭിക്കുന്നു.
പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങൾ പകർന്നു തരുന്ന അനൂപ് മേനോന്റെ തിരക്കഥ ചിത്രത്തിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു. മനുഷ്യൻ എന്നും കാണാനും അനുഭവിക്കാനും കൊതിക്കുന്ന പ്രണയമെന്ന വികാരത്തെ അതിന്റെ എല്ലാ തീവ്രതയോടെയും മാസ്മരികതയോടെയും തന്റെ ആദ്യചിത്രത്തിൽ തന്നെ അവതരിപ്പിക്കാൻ സൂരജ് തോമസിന് കഴിഞ്ഞിട്ടുണ്ട്.
എം ജയചന്ദ്രന്റെ സംഗീതത്തിൽ ജിത്തു ദാമോദരൻ ചിത്രീകരിച്ച ഗാനങ്ങൾ ചിത്രത്തിന്റെ മൂഡിനോട് ഏറെ അടുത്തുനിൽക്കുന്നു.
ചിത്രത്തിന്റെ കാസ്റ്റിംഗാണ് മറ്റൊരു പ്രധാനഘടകം. ഗൗരവക്കാരനായ കാമുകന്റെ മുഖമുള്ള അനൂപ് മേനോൻ പക്കാ റൊമാന്റിക് നായകനായി എത്തുമ്പോൾ എങ്ങനെയുണ്ടാവുമെന്ന് പ്രേക്ഷകർ സിനിമ തുടങ്ങുമ്പോൾ ആലോചിച്ചിട്ടുണ്ടാകണം. എന്നാൽ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി പ്രണയത്തിന്റെ സൂഷ്മ ഭാവങ്ങൾ അവതരിപ്പിക്കാൻ അനൂപിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജലിയായുള്ള മിയയുടെ അഭിനയവും ഗംഭീരമാണ്. ഇരുവരും ചേർന്നുള്ള രംഗങ്ങൾ സ്ക്രീനിൽ വിരിയിക്കുന്ന കെമിസ്ട്രി പ്രത്യേക പരാമർശമർഹിക്കുന്നു. അലൻസിയർ, ബൈജു, രാഹുൽ മാധവ് തുടങ്ങിയവരാണ് എടുത്തു പറയേണ്ട മറ്റു താരങ്ങൾ.
പ്രണായാർദ്രവും ഒപ്പം തന്നെ നിഗൂഢവുമായ സഞ്ജയുടെയും അഞ്ജലിയുടെയും പ്രണയത്തിന്റെ മാസ്മരികതയിലൂടെ പ്രേക്ഷകനെ ദേവദാരുവിന്റെ പ്രണയ സുഗന്ധമുള്ള മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുകയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക