മലയാളികളുടെ വാർത്താസംസ്കാരത്തിൽ വിപ്ലവകരമായ ഇന്ത്യാവിഷൻ ചാനൽ ഇനി ചരിത്രത്താളുകളിലേക്ക്. വാർത്താചാനൽ സംസ്കാരത്തിന് തുടക്കം കുറിച്ച ഇന്ത്യാവിഷന്റെ ലൈസെൻസ് ദൈനംദിന പ്രവർത്തനം നിലച്ചതിനാലും പെർമിഷൻ ഫീസ് അടക്കാൻ സാധിക്കാത്തതിനാലും കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.
ഇന്ത്യാവിഷൻ ഉൾപ്പടെ 147 വാർത്താചാനലുകളുടെ ലൈസൻസ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ റദ്ദാക്കിയത്. നിലവില്‍ 867 ചാനലുകള്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താചാനലായിരുന്നു 2003ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യാവിഷൻ. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനാണ് ചാനലിന്റെ ഉടമസ്ഥാവകാശം. ജമാലുദ്ദീന്‍ ഫാറൂഖി ആയിരുന്നു റെസിഡന്റ് എഡിറ്റര്‍.
ഇന്നത്തെ പ്രമുഖ മാധ്യമപ്രവർത്തകരായ എം.വി. നികേഷ് കുമാര്‍, എം.പി. ബഷീര്‍ തുടങ്ങിയവരെല്ലാം ഇന്ത്യാവിഷന്റെ വളര്ച്ചയ്ക്കൊപ്പമാണ് ദൃശ്യമാധ്യമരംഗത്ത് നിലയുറപ്പിച്ചത്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഐസ് ക്രീം പാര്‍ലര്‍ പീഡന കേസും മാറാട് കലാപ റിപ്പോര്‍ട്ടുമെല്ലാം പുറംലോകത്തെത്തിച്ചത് ഇന്ത്യാവിഷന് ആയിരുന്നു.
എന്നാല്‍ നിരവധി പുതിയ വാര്‍ത്താ ചാനലുകള്‍ കടന്നുവന്നതോടെ സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട ഇന്ത്യാവിഷന് പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തിൽ പൊടുന്നനെ സംപ്രേഷണം നിർത്തുകയായിരുന്നു. ഇപ്പോഴിതാ ലൈസന്‍സും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു.
കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക