ആർത്തലയ്ക്കുന്ന കാലവർഷം വിതച്ച ദുരിതത്തിൽ നടുങ്ങി കേരളം. സംഹാരതാണ്ഡവമാടിയ മഴയിലും തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും ഒറ്റദിവസം കൊണ്ട് നഷ്ടമായത് 22 ജീവൻ. നാല് പേരെ കാണാതായി. ഇടുക്കിയിലും മലപ്പുറത്തും ഉരുൾപൊട്ടൽ കൊണ്ടുപോയത് ഒരേ കുടുംബത്തിലെ കുരുന്നുകളുടേതടക്കും അഞ്ച് ജീവൻ.
ശക്തമായി തുടരുന്ന കാൽവർഷക്കെടുതിയ്ക്കിടെ സംസ്ഥാനത്ത് ഇതുവരെ 60 ഇടങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായി. നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചു. 26 വര്ഷങ്ങൾക്ക് ശേഷം ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് ഇന്നലെ തുറന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക അനാലിലേറ്റുകളും ഇതിനകം തന്നെ തുറന്നു കഴിഞ്ഞു. സന്ദർഭം ഇത്രയും ഗുരുതരമാകുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്.
ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലോടെ വയനാട് ജില്ലാ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിനായി നാവികസേന എത്തിയെങ്കിലും പ്രതികൂല സാഹചര്യം കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും ഇടുക്കിയിലും പാൽക്കാട്ടുമെല്ലാം കാലവർഷം വരുത്തിവച്ച നാശങ്ങൾ ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. തകർന്ന വീടുകളും റോഡും നശിച്ച കൃഷിയിടങ്ങളും പൊലിഞ്ഞ ജീവനും ചേർന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനിപ്പോൾ ദുരന്തഭൂമിയുടെ മുഖമാണ്.
സമീപകാലത്തൊന്നും തന്നെ ഇത്രയും വലിയ വെള്ളപ്പൊക്കവും പ്രളയവും പ്രകൃതിദുരന്തവും കേരളത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ ദുരന്തത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ പ്രളയത്തെ ഒറ്റക്കെട്ടായി നേരിടേണ്ടത് അത്യാവശ്യമാണ്. ഭീതി പടർത്തലും പരസ്പരം പഴിചാരലുമല്ല ഈ സന്ദർഭത്തിൽ നാം ചെയ്യേണ്ടത്. പരസ്പര സഹകരണവും സഹായവും കൈത്താങ്ങലും കൊണ്ട് മാത്രമേ നമുക്ക് സംഭവിച്ചിരിക്കുന്ന ഈ ദുരിതത്തിൽ നിന്നും ഒരു പരിധി വരെയെങ്കിലും നമുക്ക് കര കയറാൻ സാധിക്കുകയുള്ളൂ.
ഭീതി പടർത്തുന്ന വ്യാജ വാർത്തകളും സന്ദേശങ്ങളും ഒരു കാരണവശാലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ദിക്കുക.
മഴ അവസാനിച്ചു കഴിഞ്ഞാലും തുടർന്നുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. കക്ഷി രാഷ്ട്രീയഭേദമന്യേ കേരളം മുഴുവൻ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക