ഓണക്കാലം സിനിമയുടെ വസന്തകാലം കൂടിയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികൾക്ക് മുൻപിൽ ദുരന്തം മഴയായി പെയ്തിറങ്ങയതോടെ ഓണം റിലീസുകൾ എല്ലാം മാറ്റിവയ്ക്കുകയായിരുന്നു. മാറ്റി വച്ച ഓണം റിലീസുകളിൽ നിന്നും ആദ്യം പ്രേക്ഷകന് മുന്നിലേക്കെത്തിയ ചിത്രമാണ് രണം ഡിട്രോയിറ്റ് ക്രോസിങ്. നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്ത രണം ആദ്യ ടീസറോടെ തന്നെ പ്രേക്ഷകപ്രതീക്ഷകൾ വാനോളമുയർത്തിയ ചിത്രമാണ്.
അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലാണ് കഥ നടക്കുന്നത്. അമേരിക്കയുടെ സമ്പന്ന വിഭാഗത്തിന്റെ കഥ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ഡിട്രോയിറ്റ് നഗരത്തിലൂടെ അമേരിക്കയുടെ ഇരുണ്ട മുഖം കൂടി കാണിച്ചു കൊടുക്കുകയാണ് രണം.
ആദി എന്ന കാർ മെക്കാനിക്കിന്റെ വേഷത്തിലാണ് പൃഥ്വിരാജ് രണത്തിലെത്തുന്നത്. ആദിക്ക് മറ്റാരുമറിയാത്ത ഒരു ഭൂതകാലമുണ്ട്. അതയാളെ ഉറക്കത്തിൽ പോലും വേട്ടയാടുന്നു. ആധിയുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് രണം അവതരിപ്പിക്കുന്നത്.
ആദിയുടെ നറേഷനിലൂടെയാണ് രണം മുന്നോട്ട് പോകുന്നത്. തുടക്കത്തിൽ ആവേശമായി തോന്നിയ പൃഥ്വിരാജിന്റെ ശബ്ദം പിന്നീട് പിന്നീട് പ്രേക്ഷകർക്ക് അരോചകമായി മാറുകയും ചെയ്തിട്ടുണ്ട്. കണ്മുന്നിൽ നടക്കുന്ന കാര്യങ്ങൾ തന്നെ വിശദീകരിക്കുന്നത് പ്രേക്ഷകർക്ക് മുഷിപ്പ് ഉണ്ടാക്കുന്നുണ്ട്.
പൃഥ്വിരാജ് എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സമാന പശ്ചാത്തലത്തിൽ സമാന സ്വഭാവമുള്ളതെന്ന് തോന്നിപ്പിക്കാവുന്ന ചിത്രങ്ങൾ ഇതിനു മുൻപും പൃഥ്വിയുടേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദി എന്ന കഥാപാത്രം ആവശ്യപ്പെടുന്ന വൈകാരിക കയറ്റിറക്കങ്ങൾ പൃഥ്വിരാജ് എന്ന നടൻ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ഭദ്രമാക്കിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം റഹ്മാന്റെ ഒരു വ്യത്യസ്ത വേഷം കാണാൻ കഴിഞ്ഞു എന്നതാണ് രണത്തിന്റെ മറ്റൊരു പ്രത്യേകത. തന്റെ കരിയറിലെ തന്നെ ഏറ്റവും ഗൗരവകരമായ വേഷമാണ് ഇഷ തൽവാർ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
സാങ്കേതിക വശങ്ങളിൽ ചിത്രത്തിന് ഫുൾ മാർക്ക് കൊടുക്കാം. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഡാർക്ക്-റെഡ് തീമാണ് ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. കഥാഗതിക്കനുയോജ്യമായ പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നു. ഹോളിവുഡ് തലത്തിലേക്കുള്ള മലയാള സിനിമയുടെ യാത്രയിലെ ഒരു നാഴികക്കല്ല് തന്നെയാകും രണം എന്നതിൽ സംശയമില്ല.
വീണ്ടും അമൽ നീരദ് മാജിക്ക്; വരത്തന്റെ സ്റ്റൈലിഷ് ട്രെയ്ലർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക