സര്‍ക്കാര്‍ പ്രളയബാധിതർക്ക് നൽകിയ സഹായത്തിൽ ബാങ്കുകളുടെ പിടിച്ചുപറി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് സര്‍ക്കാര്‍ നല്കുന്ന 10,000 രൂപയിലും ബാങ്കുകളുടെ ക്രൂര സമീപനം. ചെങ്ങമനാട് കപ്രശ്ശേരി സ്വദേശിനിയായ വീട്ടമ്മക്ക് ദേശം കുന്നുംപുറത്തെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ അനുവദിച്ച 10,000 രൂപ പിന്‍വലിച്ചപ്പോള്‍ മിനിമം ബാലൻസ് മെയിൻറനന്‍സ്, എസ്.എം.എസ് ചാര്‍ജ് ഇനങ്ങളിൽ 800 രൂപ കിഴിച്ചാണ് ലഭിച്ചത്.
2017 ജനുവരി 16ന് 100 രൂപ നിക്ഷേപിച്ചാണ് വീട്ടമ്മ അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍, ഒന്നര മാസം കഴിഞ്ഞപ്പോള്‍ മൊത്തം ബാലന്‍സ് തുകയും മെയിൻറനന്‍സ് ഇനത്തില്‍ ഈടാക്കി. അതോടെ സീറോ ബാലന്‍സായി അക്കൗണ്ട്. അതിനിടെയാണ് സെപ്റ്റംബര്‍ അഞ്ചിന് സര്‍ക്കാര്‍ സഹായമായ 10,000 രൂപ അക്കൗണ്ടിൽ എത്തിയത്. അതോടെ ബാങ്ക് എസ്.എം.എസ് ഇനത്തില്‍ 147.50 രൂപ ഈടാക്കി. രണ്ടാം കിഴിവില്‍ MAB SB DEBIT (മിനിമം ബാലന്‍സില്ലാതെ അക്കൗണ്ട് നിലനിര്‍ത്തിയതിന്) 649.77 രൂപയും പിടിച്ചു. മൊത്തം 797.27 രൂപ വിവിധയിനത്തില്‍ ഈടാക്കി. ഇപ്പോഴത്തെ ബാലന്‍സായി 9202.73 രൂപയാണ് അക്കൗണ്ടില്‍ വരവുവെച്ചത്.
പ്രളയബാധിതർക്ക് ദിവസങ്ങളോളം ഓടിനടന്ന് രേഖകളും മറ്റു നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് ബാങ്കില്‍ പണമെത്തുന്നത്. സർക്കാർ നിർദേശത്തിന് വിരുദ്ധമായി ദുരിതാശ്വാസ സഹായധനത്തിൽനിന്ന് പിഴയീടാക്കിയത് സംബന്ധിച്ച് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോൾ പരുക്കന്‍ മറുപടിയാണ് ലഭിച്ചതത്രേ. 2017 മുതല്‍ പ്രതിദിനം 2000 രൂപ മിനിമം ബാലൻസ് വേണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അല്ലാത്തപക്ഷം അക്കൗണ്ടില്‍ നിക്ഷേപം വരുന്ന മുറക്ക് മെയിൻറനന്‍സ് ഇനത്തില്‍ തുക ഈടാക്കും. 10,000 രൂപ സഹായം പ്രഖ്യാപിച്ചപ്പോള്‍ പ്രളയബാധിതര്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാകാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കാത്തതാണ് സാധാരണക്കാരെ ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക