പ്രളയത്തിൽ മുങ്ങി താഴ്ന്ന കേരളത്തെ കൈപിടിച്ചുയർത്താൻ, അപകടത്തിൽ പെട്ടവരെ സേവിക്കാൻ ഒരുമടിയും കൂടാതെ സ്വന്തം ഫോൺ നമ്പറുകൾ ഷെയർ ചെയ്ത വനിതാ ഡോക്ടർമാർക്ക് ഇപ്പോൾ നേരിടേണ്ടി വരുന്ന അനുഭവം കേരളത്തെയാകെ നാണക്കേടിലാഴ്ത്തിയിരിക്കുകയാണ്.
പ്രളയം കഴിഞ്ഞ് കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലായതോടെ ഞരമ്പന്മാർ തല പൊക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നമ്പർ ഷെയർ ചെയ്ത വനിതാ ഡോക്ടർമാർ അടക്കമുള്ളവർക്ക് അശ്ളീല ചുവയുള്ളതുൾപ്പടെ നിരവധി സന്ദേശങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് യുവ എഴുത്തുകാരിയും ഡോക്ടറുമായ ജെ.എസ്.വീണ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജെ എസ് വീണയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“പ്രളയസമയത്തു സന്നദ്ധ മെഡിക്കല്‍ സേവനം ചെയ്യാന്‍ തയ്യാറായതിനു കേരളത്തിലെ വനിതകളായ യുവഡോക്ടര്‍മാര്‍ക്ക് ചിലര്‍ കൊടുത്ത അംഗീകാരം ആണ് താഴെ കാണുന്നത്
പെണ്ണ്, അതിനി ഡോക്ടര്‍ ആവട്ടെ ഐഎഎസ് ഓഫീസര്‍ ആവട്ടെ. ഈ രീതിയില്‍ ഉള്ള responseന് യാതൊരു കുറവും ഉണ്ടാവില്ല. ഇതില്‍ ഇനി നടക്കാന്‍ പോകുന്ന ഒരേയൊരു ഇടപെടല്‍ എന്താണെന്നോ??? എന്റെ guessing തെറ്റട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. നടക്കാന്‍ പോകുന്നത് ഇതാണ്. അടുത്ത ഒരു എമര്‍ജന്‍സി അവസ്ഥയില്‍ പെണ്‍കുട്ടികളുടെ നമ്പർ വെക്കരുതെന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചു തീരുമാനം എടുക്കും. ഇത്രയും വൃത്തികെട്ട നാട്ടില്‍ അതാണ് കൂടുതല്‍ പ്രാവര്‍ത്തികം. ഇന്നും മെസേജ് കിട്ടിയ ഡോക്ടര്‍ ഉണ്ട്. പ്രളയം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ നമ്പറുകൾ റിലീസ് ചെയ്തിരുന്നു. അപ്പോള്‍ മുതല്‍ ഇന്ന് വരെ ഒരാള്‍ മാത്രം ബ്ലോക്ക് ചെയ്തത് അന്‍പതിലധികം നമ്പറുകൾ. അത്രയും ശല്യം.
സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാമോ എന്നു ആരോ ചോദിച്ചിരുന്നു. പക്ഷെ പരാതിക്കാര്‍ കൂട്ടമായി എത്തണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകൂ.
NB: ഇതിലിപ്പോ പോസ്റ്റിടാന്‍ മാത്രം ഉണ്ടോ, ഇതിലും ഭീകര verbal റേപ്പ് അല്ലേ നടക്കുന്നത് പലയിടത്തും എന്ന് കരുതുന്നവര്‍ ഉണ്ടായേക്കാം. അവരോടു പറയാന്‍ ഉള്ളത്. സാഹചര്യം വ്യത്യസ്തമാണ്. ഒരു എമര്‍ജന്‍സി അവസ്ഥയില്‍ സേവനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട, കാള്‍ വന്നേക്കാം എന്ന് കരുതി ഇരുപത്തിനാലു മണിക്കൂറും ഫോണ്‍ ഓഫ് ചെയ്യാതെ ഉറക്കത്തില്‍ പോലും ബോധപൂര്‍വം നിലനിന്ന ഡോക്ടര്‍മാര്‍ ആയിരുന്നു ഇവര്‍. വെറും hi വിളികള്‍ അയക്കാനുള്ള കളിയരങ്ങുകള്‍ അല്ലായിരുന്നു അത്. പ്രളയശേഷം പരിചയപ്പെടാനും അല്ല അവര്‍ നമ്പറുകൾ റിലീസ് ചെയ്തത്.
അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ(ശല്യം ചെയ്തവര്‍) നമ്പറുകളിലേക്ക് വിളിച്ച് തെറി വിളിച്ചല്ലാ ഇതിനെ ഇനി നേരിടേണ്ടത്. അങ്ങനെ ചെയ്യുന്നപക്ഷം അത് ഈ സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥയെ മനസിലാക്കാത്തതിന്റെ വിഷയമായി മാറും. നിയമപരമായി തന്നെ പോവുക. ഫലം വരുമോ ഇല്ലയോ എന്നൊന്നും നോക്കണ്ട.
Dr Meera SN writes ‘എല്ലാ ചേട്ടന്മാര്ക്കും നന്ദി. കഴിഞ്ഞ ദിവസം (അതായത് പ്രളയം കഴിഞ്ഞു 1 മാസത്തിനു ശേഷം ഒരു രാത്രി) ഒരു call വന്നു. കോട്ടയത്തുന്നു വിളിക്കുവാ. തലവേദനയും ഛര്‍ദ്ദിലും ഉണ്ട് . തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്നു കിട്ടിയ നമ്പർ ആണെന്ന്. പൊന്നു ചേട്ടന്മാരെ. നിങ്ങള്‍ക്ക് തലവേദന വരുമ്പോൾ രാത്രി വിളിക്കാന്‍ എന്നാണോ നമ്പറിന് മുകളില്‍ എഴുതിയിരുന്നെ?’
Jaseel S M Kallachi writes
‘എന്റെ ഒരു സുഹൃത്ത് രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് ഇതപോലുള്ള ബുദ്ധിമുട്ടുകള്‍ കാരണം പത്ത് വര്‍ഷമായി ഉപയോഗിച്ച നമ്പർ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഓഫീസ് നമ്പർ വേറെ തന്നെ ഇല്ലാത്തത് കൊണ്ട് സ്വന്തം നമ്പർ തന്നെയായിരുന്നു ജോലിക്കും ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ആ നമ്പർ ഉപേക്ഷിക്കേണ്ടി വന്നത് അവളുടെ മാര്‍ക്കറ്റിംഗ് ജോലിയെ സാരമായി ബാധിക്കുകയും കഴിഞ്ഞ മാസം വരുമാനത്തില്‍ കാര്യമായ കുറവുണ്ടാവുകയും കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക