പായ്വഞ്ചി ഉപയോഗിച്ച് കൊണ്ട് ലോകം മുഴുവൻ പ്രയാണം നടത്തുന്ന ഗോൾഡൻ ഗ്ലോബ് റെയ്സിനിടെ അപകടത്തിൽപ്പെട്ട മലയാളി അഭിലാഷ് ടോമിയുടെ വിവരങ്ങൾ ഇനിയും കൃത്യമായറിയാതെ ആശങ്കയിലാണ് മലയാളികൾ. ‘ഭ്രാന്തരുടെ സമുദ്രപ്രയാണം’ എന്നറിയപ്പെടുന്ന ഗോൾഡൻ ഗ്ലോബ് റെയ്സിൽ ഒരിടത്തും നിർത്താതെ ഒറ്റയ്ക്കൊരു പായ്വഞ്ചിയിൽ ലോകം മുഴുവൻ കറങ്ങി വരികയാണ് വേണ്ടത്.
50 വർഷം മുൻപുള്ള സാങ്കേതിക വിദ്യകൾ മാത്രമേ പായ്വഞ്ചിയിൽ ഉണ്ടാവുകയുള്ളൂ. അടിയന്തിര വൈദ്യ സഹായം ആവശ്യമാണെങ്കിൽ മാത്രം ബന്ധപ്പെടാനായി നാവികർക്ക് സാറ്റലൈറ്റ് ഫോൺ നൽകും.
ബ്രിട്ടീഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ 1968 ൽ ഒറ്റയ്ക്ക് നടത്തിയ സമുദ്ര പ്രയാണത്തിന്റെ ഓർമ്മയ്ക്കായാണ് ഗോൾഡൻ ഗ്ലോബ് റെയ്സ് നടത്തുന്നത്.
ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റെയ്സ് ജൂലൈ ഒന്നിന് ഫ്രാൻസിലെ സാബ്ലെ ദൊലോൻ തുറമുഖത്ത് നിന്നാണ് ആരംഭിച്ചത്. 48280 കിലോമീറ്ററുകൾ താണ്ടി 2019 ഏപ്രിലിൽ ഇതേ സ്ഥാനത്ത് മത്സരാർത്ഥികൾ തിരിച്ചെത്തണം. അഭിലാഷും ഒരു വനിതാ മത്സരാർഥിയുമുൾപ്പടെ 18 പേരാണ് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ഏഴ് പേർ ഇതിനോടകം തന്നെ പിന്മാറിയിരുന്നു. പരിക്ക് പറ്റിയതോടെ അഭിലാഷും മത്സരത്തിൽ നിന്നും പുറത്താകും. പ്രയാണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴായിരുന്നു അഭിലാഷിന് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക