വയലിൻ തന്ത്രികളിൽ മാന്ത്രികത കാട്ടി സംഗീതലോകത്തെ വിസ്മയിപ്പിച്ച ബാലഭാസ്കർ ഇനി ഓർമ്മ. പാതിവഴിയിൽ മുറിഞ്ഞു പോയ മനോഹരസംഗീതം പോലെയുള്ള ആ ജീവിതം ഇനി സംഗീതാസ്വാദകരുടെ മനസ്സിൽ ഒരു കണ്ണുനീർ തുള്ളിയായി അവശേഷിക്കും.
3 ആം വയസ്സിൽ കളിപ്പാട്ടം പോലെ തന്റെ കയ്യിൽ വന്നുചേർന്ന വയലിൻ ജീവിതാവസാനം വരെ അദ്ദേഹം നെഞ്ചോടു ചേർത്തു വച്ചു. സിനിമാ സംഗീതത്തിന്റെ വാതായനങ്ങൾ മുന്നിൽ തുറന്നു കിടന്നിട്ടും തന്റെ വഴി അതെല്ലെന്ന് മനസ്സിലാക്കിയ ബാലഭാസ്കർ ഏറെയും ശ്രദ്ധിക്കപ്പെട്ടത് ആൽബങ്ങളിലൂടെയും വയലിൻ സംഗീതത്തിലൂടെയുമായിരുന്നു. വയലിൻ എന്ന് കേട്ടാൽ ഒപ്പം ബാലഭാസ്കറിന്റെയും മുഖം മലയാളികളുടെ മനസ്സിൽ തെളിഞ്ഞുവരും. 17 ആമത്തെ വയസ്സിൽ മംഗല്യപല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകന്റെ മേലങ്കി അണിഞ്ഞെങ്കിലും 2000 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഈസ്റ്റ് കോസ്റ്റിന്റെ സംഗീത ആൽബങ്ങളിലൂടെയാണ് ബാലഭാസ്കർ സംഗീതജ്ഞൻ എന്ന നിലയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.
സിനിമയെന്ന വലിയസാധ്യത തന്റെ മുന്നിൽ തുറന്നു കിടന്നിട്ടും അതിലൊതുങ്ങാൻ ഇഷ്ടപ്പെടാതിരുന്ന ബാലഭാസ്കർ സ്റ്റേജ് ഷോകളിലൂടെ ലോകത്തെയാകമാനം ഞെട്ടിച്ചു കളഞ്ഞു.
വയലിന്റെ അനന്തസാധ്യതകളെ പറ്റി എന്നും ഗവേഷണത്തിലായിരുന്നു ബാലഭാസ്കർ. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കർണ്ണാടക സംഗീതത്തെ പറ്റി കൂടുതലറിയാനായി സംസ്കൃതത്തിൽ എം എ കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബാലഭാസ്കറിന്റെ പഠനം. ഇവിടെ വച്ചുണ്ടായ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2000 ത്തിൽ ബാലഭാസ്കർ ലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കി. പിന്നീട് നീണ്ട 16 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി എന്ന പുണ്യം ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് കടന്നു വന്നത്. അപകടത്തിന്റെ രൂപത്തിലെത്തിയ വിധി ആദ്യം കൊണ്ടുപോയതും ബാലഭാസ്കറിന്റെ പൊന്നോമനയെത്തന്നെയായിരുന്നു.
കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തിലൂടെ ബാലഭാസ്കർ സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരുന്നു. തെന്നിന്ത്യയിലെ പ്രമുഖരായ എല്ലാ സംഗീതജ്ഞർക്കൊപ്പവും വേദി പങ്കിട്ടു. ബാലഭാസ്കറിന്റെ വിയലിന്റെ മാസ്മരികതയിൽ ഒരുനിമിഷം സ്വയം മറന്നിരുന്നിട്ടുണ്ടാകാത്ത മലയാളി ഉണ്ടാകില്ല.
16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ പുണ്യത്തിന്റെ ആത്മാവിന് കൂട്ടാകുന്ന സ്വർഗീയ സംഗീതമായി ബാലഭാസ്കർ എന്ന പ്രതിഭ സംഗീതാസ്വാദകരുടെ നിലനിൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക