തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂളുകള്‍ ഉച്ചക്ക് രണ്ട് മണിക്കു ശേഷം പ്രവത്തിക്കരുതെന്ന് അടിയന്തര നിര്‍ദേശം നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റേയും പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകടസാധ്യത വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നിര്‍ദേശമെന്നും ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇപ്പോള്‍ അവധി ദിവസങ്ങളിലും സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക