എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയുമെഴുതിയ സുകൃതം സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം. സുകൃതത്തിന്റെ കഥ തന്റെ നോവലിനെ ആസ്പദമാക്കിയാണ് എഴുതിയതെന്ന് റിട്ടയേര്‍ഡ് കോളേജ് അധ്യാപികയും സാഹിത്യകാരിയുമായ ആനിയമ്മ ജോസഫ് ആരോപിച്ചു.
1994 ൽ മമ്മൂട്ടിയെ നായകനാക്കി എം ടി തിരക്കഥ രചിച്ച ചിത്രമാണ് സുകൃതം. 1994ല്‍ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 1985 ല്‍ ഡിസി ബുക്സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ പുരസ്കാരം നേടിയ ‘ഈ തുരുത്തില് ഞാന്‍ തനിയെ’യെന്ന നോവലുമായി അസാധാരണ സാമ്യമാണ് സുകൃതം എന്ന സിനിമയ്ക്ക് ഉള്ളതെന്നാണ് എഴുത്തുകാരി അവകാശപ്പെടുന്നത്.
”1990-91 കാലത്ത് എംജി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സസിലെ എംഫില്‍ പഠന കാലത്ത് അവിടുത്തെ ഡയറക്ടറായിരുന്ന നരേന്ദ്ര പ്രസാദ്, അധ്യാപകനായ വി സി ഹാരിസ് തുടങ്ങിയവര്‍ക്ക് നോവല്‍ വായിക്കാന്‍ കൊടുത്തിരുന്നതായും എഴുത്തുകാരി വ്യക്തമാക്കി.
സുകൃതം സിനിമ പുറത്തിറങ്ങിയ സമയത്ത് കഥ വായിച്ചിട്ടുള്ള പലരും കോപ്പിയടി നടന്നതായി തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പരാതി ഒന്നും കൊടുക്കാൻ അന്നും ഇന്നും താൽപര്യമില്ല. എന്നാൽ രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകിയെന്ന പേരില്‍ കഥയുപയോഗിക്കാന് പാടില്ലെന്ന് ആവശ്യവുമായി കോടതിയിലെത്തിയ എംടിയുടെ നിലപാടാണ് ഇപ്പോള്‍ ഈ തുറന്നു പറച്ചിലിന് വഴിവെച്ചതെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക