തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് രണ്ട് തൊഴിലാളികള്‍ മനഃപൂര്‍വം തീവച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരമായാണ് തീ വച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിറയിന്‍കീഴ് പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ വിമല്‍ എം.നായര്‍ (19), കഴക്കൂട്ടം കാര്യവട്ടം വിയാറ്റ് ദേവി ക്ഷേത്രത്തിന് സമീപം സരസ്വതി ഭവനില്‍ ബിനു (39) എന്നിവരാണ് അറസ്റ്റിലായത്. വിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മണ്‍വിളയിലെ ഒരു കടയില്‍ നിന്നാണ് ലൈറ്റര്‍ വാങ്ങിയത്. മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിമല്‍ ഒരു വര്‍ഷമായും ബിനു ആറ് മാസമായും സ്റ്റോറില്‍ ജീവനക്കാരാണ്. വിമല്‍ അടക്കമുള്ള ഏഴു ജീവനക്കാരുടെ ശമ്ബളം വെട്ടി കുറച്ചിരുന്നു. അതിന്റെ പ്രതികാരമായിട്ടാണ് ബിനുവിനെയും കൂട്ടി താന്‍ തീ കൊളുത്തിയതെന്ന് വിമല്‍ വെളിപ്പെടുത്തിയതായി കഴക്കൂട്ടം അസി. പൊലീസ് കമ്മിഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു.
തീവയ്പിനു ശേഷം മാനസിക അസ്വാസ്ഥ്യമുണ്ടായ ഇവരിലൊരാള്‍ സുഹൃത്തിനോട് സംഭവം വെളിപ്പെടുത്തിയതാണ് ഇവരെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അഗ്നിശമനസേന നേരത്തേ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക