ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ പൂജാപുഷ്പങ്ങൾ ഈശ്വരനു സമര്‍പ്പിക്കുക എന്നതു നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒരോമൂര്ത്തികള്ക്കും ഏതേതു പുഷ്പങ്ങളാണ് വിധിച്ചിട്ടുള്ളത് എന്നു തിരിച്ചറിഞ്ഞ് പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നത് ദേവ പ്രീതിക്ക് അനിവാര്യമായ ഒന്നാണ്.
വൈഷ്ണവം: കൃഷണത്തുളസി, രാമത്തുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചമ്പകം, നന്ത്യാര്‍വട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലതാമര, പുതുമുല്ല, ചുവന്നമുല്ല, എന്നിവ വിഷ്ണുപൂജയ്ക്കു ഉത്തമങ്ങളായ പുഷ്പ്ങ്ങളാണ്. കാലാന്തരത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളുടെ ഭാഗമായി ജമന്തി നേരത്തെ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാറില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ സാധാരണയായി ജമന്തിയും ഉപയോഗിച്ചുവരുന്നുണ്ട്. കരിങ്കൂവളം, ഹാസം, കഞ്ഞുണ്ണി, നിലപ്പന, ഭീതി, പാരിജാതം, കറുത്ത ആമ്പല്‍, മഴമുല്ല, ലംഘിത, മുളച്ചമി, കറുക, ഞാവല്‍ പൂവ്, കല്ഹാരം, കരവീരം, ഏകദളം, താമര, ദര്‍ഭ, ചുവന്ന ആമ്പല്‍, എന്നിവയെയും വൈഷണവപുഷ്പങ്ങളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.
ശൈവം: ചുവന്ന മന്ദാരം, വെള്ളതാമര, തുളസി, അശോകം, ചെമ്പകം, കല്‍ത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, എരിക്കിന് പൂവ്, കരവീരം, താമര, ഉമ്മത്ത്, വന്‍ കൊന്ന, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദര്‍ഭ,മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ്, എന്നിവ ശിവപൂജയ്ക് ഉത്തമമാകുന്നു.
അതുപോലെ മുക്കുറ്റി, വലിയ കര്‍പ്പൂരത്തുളസി, നാഗം, പുന്നാഗം, നന്ത്യാര്‍വട്ടം, നീര്‍മാതളം, ജമന്തി, കരിങ്കുറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വങ്കൊന്ന, കടമ്പ്, കൂവളം, നീലത്താമര, എന്നിവയും ശിവന് ഇഷ്ടപുഷ്പങ്ങളാകുന്നു.
ശാക്തേയം: കൂവളത്തില, അശോകപ്പൂവ്, സ്വര്‍ണ്ണമലരി, മുഞ്ഞ, ഉമ്മത്തിന്‍പ്പൂവ്, മന്ദാരം, കറുക, നന്ത്യാര്‍വട്ടം, കൃഷ്ണക്രാന്തി, വെള്ളത്താമര, ചുവന്ന താമര, ചെങ്ങഴനീര്പ്പുവ്, കരിങ്കൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, പുന്നപ്പുവ്വ്, നാഗപ്പുവ്, പിച്ചകം, മുരുമുത്തിമുല്ല, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരപ്പൂവ് എന്നിവ ദേവിക്ക് ഇഷ്ടപുഷ്പങ്ങളാകുന്നു.
നവഗ്രഹപുഷ്പങ്ങള്: സൂര്യന് കൂവളത്തിലയും, ചന്ദ്രന് വെള്ളത്തമരയും, ചൊവ്വയ്ക്ക് ചുവന്ന പൂക്കളും, ബുധന്‍ തുളസിയും, വ്യാഴത്തിന് ചമ്പകവും, ശുക്രന് മുല്ലയും, ശനിക്ക് കരിങ്കൂവളവും, പൂജാപുഷ്പങ്ങളാകുന്നു.
നിഷിദ്ധ പുഷ്പങ്ങള്‍: ദ്വാരത്തോടുകൂടിയതും, മൊട്ടും (വിരിയാത്തതും), ജീര്‍ണിച്ചതും, നിലത്ത് വീണതും, ഇതള്‍ നഷ്ട്പ്പെട്ടതും, ഒരു തവണ ഉപയോഗിച്ചതും, വാസനയില്ലാതതും, തലനാര്, പുഴു, മുതലായവ കലര്‍ന്നതുമായ, പുഷ്പ്ങ്ങള്‍ വര്‍ജ്ജ്യങ്ങളാകുന്നു.
ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവമോ, ശൈവമോ ആയ പുഷ്പങ്ങളും, സുബ്രമണ്യന്‍, ഗണപതി, ശാസ്താവ്, ഇവര്‍ക്ക് ശൈവമോ ശക്തേയ പുഷ്പങ്ങളും ദുര്‍ഗ്ഗയ്ക്കു ശാക്തേയപുഷ്പങ്ങളും പൂജയ്ക്ക് ഉപയോഗിക്കണം.
പ്രഭാതത്തില്‍ നന്ത്യാര്വട്ടംകൊണ്ടും, നാഗപ്പൂവുകൊണ്ടും, അപരാഹ്നത്തിങ്കലോ രാത്രിയുടെ ആദ്യ ഭാഗത്തിങ്കലോ മലതീമല്ലികകളെക്കൊണ്ടും പകല്‍ മാത്രം അബ്ജങ്ങളെക്കൊണ്ടും, എല്ലയ്പ്പോഴും ഉള്പലങ്ങളെക്കൊണ്ടും രാത്രി പുന്നപ്പൂവുകൊണ്ടും, പൂജിക്കണം.
താമരപ്പൂവ് അല്ലികള്‍ വാടുന്നവരെയും, കൂവള്ത്തില, ദമനം, എന്നിവ മൂന്നുദിവസവും, കര്‍ണ്ണികാരം ഒരു പക്ഷം മുഴുവനും, പൂജായോഗ്യമാണ്.
തുളസി, തെച്ചി, അലരി, മന്ദാരങ്ങള്‍, നന്ത്യാര്‍വട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല, മുതലായവ എല്ലാ ദേവന്മാര്ക്കും മുഖ്യമായി ഉപയോഗിക്കാം.
ശിവന് കൂവളയില പ്രധാനം. ചെമ്പരത്തി ഗണപതിക്കും, ഭദ്രകാളിക്കും വീരഭദ്രന്, തുടങ്ങിയ ഉഗ്രമൂര്ത്തികള്ക്കും ഏറ്റവും ഉചിതമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക