സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. 65ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തിന്റെ സുസ്ഥിരസാമ്പത്തിക അഭിവൃദ്ധി മാത്രമാണ് സര്‍ക്കാര്‍ ഗൗരവ പൂര്‍ണമായി സമീപിക്കുന്ന ബൃഹത്തായ പദ്ധതി ലക്ഷ്യം വെക്കുന്നത്. എല്ലാ ആധുനിക സങ്കേതങ്ങളും ഉള്‍ക്കൊള്ളുന്ന നൂതന സംവിധാനമായ കേരള ബാങ്കില്‍ എന്‍ആര്‍ഐ നിക്ഷേപമടക്കം സ്വീകരിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തും, മന്ത്രി പറഞ്ഞു. ‘ന്യൂജന്‍’ ബാങ്കുകളും മറ്റും ഇടപാടുകാരെ കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ സഹകരണ ഏജന്‍സികള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
സംസ്ഥാനത്ത് ഉടലെടുക്കുന്ന അടിയന്തര ഘട്ടങ്ങളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കേരളീയ സമൂഹത്തിന് സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയിട്ടുള്ളത്. പ്രളയദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മിതിക്കായി പ്രവാസി സമൂഹം ഒന്നിച്ച് നിന്ന് മലയാളിപ്പെരുമയുടെ സത്ത ഉയര്‍ത്തിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക