കാസർഗോഡ് ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടികൂടാനായി ഗുഹയിലേക്ക് കടന്നു കുടുങ്ങിപ്പോയ യുവാവിന് ദാരുണാന്ത്യം. ബായാർ ധർമ്മത്തടുക്ക ബാളികയിലെ രമേശാണ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇനിയും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ശ്രമം തുടരുകയാണ്. രമേശിന്റെ ശരീരത്തിന് മുകളിൽ അരയ്ക്ക് താഴോട്ടുള്ള ഭാഗം വരെ മണ്ണ് മൂടിക്കിടക്കുകയാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൃതശരീരം കുടുങ്ങിക്കിടക്കുന്നയിടത്ത് കഷ്ടിച്ച് രണ്ടര അടി വീതി പോലുമില്ല. ഇതിനിടെ മണ്ണിടിച്ചിൽ കൂടിയുള്ളത് കാരണം വളരെ സൂഷ്മതയോടെ മാത്രമേ സേനാംഗങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ.
നിവർന്നു നിന്നോ മുട്ടുകുത്തി നിന്നോ ഗുവഹയ്ക്കകത്ത് രക്ഷാപ്രവർത്തനം നടത്തുക സാധ്യമല്ല. കിടന്നു കൊണ്ട് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ. അവസാന ശ്രമവും വിഫലമായാൽ തുരങ്കനിർമ്മാണവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണ് മാന്തിയോ ഗുഹ പൊളിച്ചു മാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക