തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രനെ വമ്പിച്ച സ്വീകരണത്തോടെ വരവേല്‍ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സുരേന്ദ്രനുള്ളത്. പുറത്തിറങ്ങുന്ന സുരേന്ദ്രനെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപ്പന്തലില്‍ എത്തിക്കും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെ മോചിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് സെക്രട്ടേറിയേറ്റിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
അറസ്റ്റിലായി ഇരുപതാം ദിവസമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട വിശേഷ സമയത്ത് തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരിമലയില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന് അറസ്റ്റിലാകുന്നത്. ഈ കേസില്‍ പിന്നീട് ജാമ്യം കിട്ടിയെങ്കിലും പോലീസുകാരനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പത്തോളം കേസുകളില്‍ ജയില്‍ വാസം തുടരുകയായിരുന്നു.
പാര്‍ട്ടിയിലെ തീപ്പൊരി നേതാവിന്റെ അറസ്റ്റില്‍ ബിജെപി നേതൃത്വത്തിന്റെ പ്രതിരോധം ദുര്‍ബലമായിരുന്നുവെന്ന് ആരോപിച്ച് വി മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ജയില്‍ മോചിതനാകുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം ഏര്‍പ്പെടുത്താന്‍ പാര്ട്ടിലതീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക