തിരുവനന്തപുരം: ചെങ്ങന്നൂര്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കോട്ടയം ടൗണിന് മുന്നില്‍ വച്ച് ട്രാഫിക് ബ്ലോക്കിപ്പെട്ടപ്പോഴാണ് രക്ഷകനെപ്പോലെ ഒരു പൊലീസുകാരന് ആംബുലന്‍സിന് വഴിയൊരുക്കാന്‍ എത്തിയത്. ആംബുലന്‍സിന് മുന്നില്‍ ഓടി വാഹനങ്ങളെ എല്ലാം മാറ്റി ആംബുലൻസിന് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.
പൊലീസുകാരന് ആംബുലന്‍സിന് വഴിയൊരുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പങ്കുവച്ചത്. വിഡിയോ കാണാം
വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത് രാധാകൃഷ്മന് ആയിരുന്നു വീഡിയോയിലെ ആ താരം. അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോഴും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നു പറഞ്ഞ് പുഞ്ചിരിക്കുകയാണ് രഞ്ജിത്ത്.
കോട്ടയം എ.ആര്. ക്യാമ്പിലെ സി.പി.ഒ ആയ രഞ്ജിത്തിന് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഹൈവേ പൊലീസിന്റെ വാഹനത്തിലായിരുന്നു അന്ന് ഡ്യൂട്ടി. കോട്ടയം ടൗണിന് മുന്‍പ് ബി.എസ്.എന്‍.എ. ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു. പതിവായി ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലമാണ്. വാഹനങ്ങളുടെ നീണ്ട നിര കാരണം മുന്നോട്ട് ഓടി വാഹനങ്ങളെ മാറ്റി വഴിയൊരുക്കാനേ പറ്റുമായിരുന്നുള്ളൂ. അങ്ങനെയാണ് ആംബുലന്‍സിന് മുന്നില്‍ ഓടി വാഹനങ്ങളെ മാറ്റേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു.
ആംബുലന്‍സില്‍ ഡ്രൈവര്‍ അഫ്സല് ഉസ്മാനും നഴ്സ് ശ്യാമും സഹായിയും അഫ്സലിന്റെ സഹോദരനുമായ മുഹമ്മദ് ആഷിക്കുമാണ് ഉണ്ടായിരുന്നത്. ആഷിക്കാണ് വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടത്. തങ്ങളെ സഹായിച്ച പൊലീസുകാരന് ആഷിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.
ആംബുലൻസിന് മുന്നിൽ ഓടിയാണ് ഈ പൊലീസുകാരൻ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലൻസിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥൻ കാണിച്ച ആത്മാർഥതയ്ക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക