പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലോനപ്പന്റെ മാമോദിസ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. കുടുംബ പ്രേക്ഷകരുടെ പ്രിയനായകനായ ജയറാം നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ കുടുംബനായകൻ എന്ന ഇമേജ് ചിത്രത്തിലൂടെ തിരിച്ചു പിടിച്ചിരിക്കുകയാണ്.
ഗ്രാമീണ പശ്ചാത്തലത്തിലിൽ ഹൃദയസ്പർശിയായ ഒരു കുടുംബചിത്രമായാണ് ലോനപ്പന്റെ മാമോദിസ ഒരുക്കിയിരിക്കുന്നത്. മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു അങ്ങളായാണ് ജയറാം അവതരിപ്പിക്കുന്ന ലോനപ്പൻ എന്ന കഥാപാത്രം. അമ്മയും അപ്പനും നന്നേ ചെറുപ്പത്തില്‍ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരാവദിത്വം ലോനപ്പന്റെ ചുമലിലായി. ലോനപ്പന്റെ മൂന്ന് സഹോദരിമാരും അവിവാഹിതകളായി തുടരുകയാണ്. വല്ല്യപ്പന് ടൗണിലെ കടമുറിയും ഒരു റിപ്പയറിംഗ് ഷോപ്പുമാണ് ലോനപ്പന്റെ വരുമാന മാര്‍ഗ്ഗം. കുടുംബഭാരം ചുമലിലേന്തിയതോടെ തന്റെ ഉള്ളിലെ കഴിവുകളേയും ലോനപ്പന് നിശബ്ദമായി കുഴിച്ച് മൂടി. ഒപ്പം പഠിച്ചവരും പിന്നാലെ വന്നവരും നല്ല നിലയില്‍ എത്തിയപ്പോഴും ലോനപ്പന് മാത്രം ഒരു കരയ്ക്കാകാന് കഴിഞ്ഞില്ല. ലോനപ്പനിലെ കഴിവിനെ തിരിച്ചറിയാതെ പോയ കൂടപ്പിറപ്പുകള്‍ക്കും നാട്ടുകാര്‍ക്കും മുന്നിലേക്ക് ലോനപ്പന് അവതരിപ്പിക്കുകയാണ്, അവനിലെ വാസനകളെ പൊടിതട്ടിയെടുത്ത ചങ്ങാതിയിലൂടെ.
ഒരിടവേളയ്ക്ക് ശേഷം തികച്ചും ഗ്രാമീണനായ ലോനപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഗംഭീര തിരിച്ചുവരവാണ് ജയറാം നടത്തിയിരിക്കുന്നത്. ഇടക്കാലത്ത് ജയറാമിന് കൈമോശം വന്ന സ്വാഭാവികാഭിനയം ഈ ചിത്രത്തില്‍ കാണാം.
ശാന്തി കൃഷ്ണ, നിഷ സാരംഗ് എന്നിവരും പ്രകടനത്തില്‍ മികച്ച് നിന്നും. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് അന്ന രേഷ്മ രാജന് നായികയായി എത്തിയ ചിത്രത്തില്‍ പക്ഷെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
സസ്പെന്‍സുകളോ വന്‍ ട്വിസ്റ്റുകളോ ഇല്ലാത്ത ചിത്രം ശാന്തമായി ഒഴുകുന്ന അരുവി പോലെ മനോഹരമായി മുന്നോട്ടു പോകുകയാണ്. പ്രേക്ഷകനെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്ന, തിരിച്ചറിവുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഗൃഹാതുരത്വമുള്ള ചിത്രമായി ലോനപ്പന്റെ മാമോദീസ മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക