സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തലസ്ഥാന നഗരിയിലെ പ്രശസ്തമായ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സാവത്തിന് ഇന്ന് തുടക്കമാകും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉത്ഘാടനം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിക്കും. ഇതിനായി വൈകുന്നേരം 6.30 ന് മമ്മൂട്ടി ക്ഷേത്ര സന്നിധിയിലെത്തും. അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍ നടക്കുന്നത്.
രാത്രിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്രനടയില്‍ കുടിയിരുത്തും. തിരുവനന്തപുരത്തെ ആബാലവൃദ്ധം ജനങ്ങളും ആറ്റുകാലമ്മയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ കൈമെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാലമ്മയുടെ തിരുസന്നിധിയില്‍ ഇന്നാരംഭിക്കുന്ന ഉത്സവ ചടങ്ങുകള്‍ 21നാണ് സമാപിക്കുന്നത്. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല 20 ന് നടക്കും. ഇത്തവണ പൊങ്കലയ്ക്ക് 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
പതിനാറാം തീയതി മുതൽ ക്ഷേത്രത്തിൽ കുത്തിയോട്ട ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുഖ ദര്‍ശനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേകം വൈദ്യുതീകരണവും കെഎസ്ഇബി നടത്തി കഴിഞ്ഞു.
ഉത്സവനാളുകളില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക