വേനല്‍ ചൂടില്‍ തിളക്കുകയാണ് കേരളം. സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി കഴിഞ്ഞു. പുറത്തിറങ്ങിയാല്‍ ദേഹം ചുട്ടുപൊള്ളുന്ന സ്ഥിതിയാണ് സംസ്ഥാനത്തിപ്പോഴുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷ താപനില വൈകുന്നേരം വരെ ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 35 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പൊള്ളലേറ്റത്. കടുത്ത ചൂടില്‍ പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുകയാണ്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട, പാലക്കാട്, കൊല്ലം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നി ജില്ലകളിലെല്ലാം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമടുക്കാന് സാധ്യതയില്ലെങ്കിലും കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണ് പ്രതീക്ഷ. അറബിക്കടലില്‍ നിന്ന് സാധാരണ കരയിലേക്ക് വീശാറുള്ള തെക്കന്‍കാറ്റും അകന്നു നില്‍ക്കുകയാണ്. ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യരോഗങ്ങളും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് 12 യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ട്. സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളിലെത്തിയതാണ് പ്രധാന കാരണമെങ്കിലും തെളിഞ്ഞ ആകാശത്തിലൂടെ സൂര്യതാപം നേരിട്ടു പതിക്കുന്നതും ചൂടു വര്‍ധിക്കാന്‍ കാരണമായി.
11 മണിക്കും മൂന്നുമണിക്കും ഇടയില്‍ സൂര്യനുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സൂര്യതാപത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ചികിത്സ തേടുന്നതാണ് നല്ലത്. പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍,ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
താപനില ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ലേബര്‍ കമ്മീഷണര്‍ തൊഴില്‍ സമയം പുനക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്.
നേരിട്ടു വെയിലു കൊണ്ടില്ലെങ്കിലും വെയിലിന്റെ കാഠിന്യം അതേ അളവില്‍ അനുഭവപ്പെടുന്നത് ഗുരുതരമാണ്. ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഇടവേളകളില്‍ വെള്ളം കുടിക്കണം. വെള്ളം കുടിക്കാതിരിക്കുന്നത് നിര്ജലീകരണത്തിനിടവരുത്തും.
വേനല്‍ചൂട് പക്ഷിമൃഗാദികളേയും ബാധിക്കും. പക്ഷികള്‍ കഠിനമായ ചൂടില്‍ നിന്ന് പറന്നകലാന്‍ ശ്രമിക്കുമെങ്കിലും വെള്ളം ലഭിക്കാതെ വന്നാല്‍ ഇവ വീണു ചാവും. പക്ഷികള്‍ക്കായി വീടിന്റെ ടെറസുകളില്‍ വെള്ളം വയ്ക്കുന്നത് വളരെ ഉപകാരപ്രദമായ കാര്യമാണ്. വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുമ്പോള്‍ അവ വെയിലു കൊള്ളുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക