മുംബൈ: സീവുഡ്സ് മലയാളി സമാജം ലെറ്റ്സ് ചെസ് 2019 ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെയറിൽ നിന്നാൽ മാത്രം ചെസ്സ് ബോർഡ് കാണുന്ന ആരോഹിയെന്ന അഞ്ചു വയസ്സുകാരി മുതൽ ശ്ലോകവും കവിതയുമായി കഴിയുന്ന
രാമൻ തൃക്കഴിപ്പുരമെന്ന എഴുപത്തിമൂന്നു വയസ്സ്കാരൻ രാമേട്ടൻ വരെ കരുക്കൾ നീക്കി സീവുഡ്സ് ഉത്സാഹത്തിൽ തിമിർത്തു.
ശ്ലോകത്തിന്റെ കടുകട്ടിയായ പദങ്ങൾ പോലെ കുശാഗ്രമായ നീക്കങ്ങൾ മറ്റു ചിലപ്പോൾ കവിതയെന്ന് തോന്നിപ്പിക്കുന്ന ചെക്ക്മേറ്റ് സന്ദർഭങ്ങളും. രാമേട്ടന്റെ മുന്നിൽ യുവപ്രതിഭകൾ മുട്ടുമടക്കുന്ന കാഴ്ച്ച നവി മുംബൈയിലെ ഒരു സ്ഥിരം വിരുന്നാണ്.
അഞ്ചിനും എഴുപത്തിമൂന്ന് വയസ്സിനിമിടിയിൽ നിരവധി പേരാണ് സീവുഡ്സ് മലയാളി സമാജം സംഘടിപ്പിച്ച ലെറ്റ്സ് ചെസ് 2019 -ൽ പങ്കെടുത്തത്.
സീവുഡ്സിലെ താക്കൂർ ഹാളിൽ ഏപ്രിൽ പതിനാലിന് അരങ്ങേറിയ റാപ്പിഡ് ചെസ്സ് മത്സരത്തിൽ ഇരുന്നൂറ്റമ്പതോളം പേർ പങ്കെടുത്തു.
മുംബൈയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചെസ്സ് മാമാങ്കം ലെറ്റ്സ് ചെസ്സ് ഇത്തവണ
ഏഴു റൗണ്ടുകളിലായി രണ്ട് കാറ്റഗറികളിലായാണ് – ഓപ്പണും അണ്ടർ പതിമൂന്നും – ചെസ്സ് മത്സരം നടത്തിയത്.
നിരവധി താരങ്ങൾക്ക് ഉരകല്ലായി മാറിയ ലെറ്റ്സ് ചെസ്സ് മത്സരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകി.
ഇത്തവണ സീവുഡ്സ് മലയാളി സമാജം മുംബൈയിലെ എല്ലാ ചെസ്സ് മത്സരാർത്ഥികളേയും ഉൾക്കൊള്ളിച്ചാണ് ലെറ്റ്സ് ചെസ്സ് 2019 സംഘടിപ്പിച്ചത്.
മലയാളിയെന്നോ മറാഠിയെന്നോ തെന്നിന്ത്യയെന്നോ വടക്കേയിന്ത്യയെന്നോ വ്യത്യാസമില്ലാതെ മുംബൈയിലെ എല്ലാ ചെസ്സ് കളിക്കാർക്കുമായാണ് Let’s Chess 2019 എന്ന് സമാജം പ്രസിഡണ്ട് വി എൻ ബാലചന്ദ്രൻ പറഞ്ഞു.
സിനിമാ നിർമ്മാതാവും വ്യവസായ പ്രമുഖനുമായ അജയ് ജോസഫ് മുഖ്യാതിഥിയായ ലെറ്റ്സ് ചെസ്സിന് ചുക്കാൻ പിടിച്ചത് അനൂപ് കുമാർ കളത്തിലും ടി വി നന്ദകുമാറുമാണ്.
താനെ ജില്ല ചെസ്സ് അസോസ്സിയേഷനുമായി സഹകരിച്ച് നടത്തിയ ഈ മത്സരത്തിൽ നിരവധി വീട്ടമ്മമാർ പങ്കെടുത്തു.
ചെസ്സിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തിരയുന്ന ഈ ചെസ്സ് മാമങ്കത്തിൽ ഈ മേഖലയിലെ മികച്ച ആർബിട്റാർമാരാണ് മത്സരം നിയന്ത്രിച്ചത്. ആകർഷകങ്ങളായ ക്യാഷ് പ്രൈസും ട്രോഫികളും വിജയികൾക്ക് നൽകി.
അമ്പതോളം കുട്ടികൾക്കും മുതിർന്നവർക്കുമായി സമാജം ഞായറാഴ്ച്ച തോറും ചെസ്സ് ക്ലാസ്സുകൾ നടത്തുന്നുണ്ട്.
ഇതിനു പുറമേ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്ന ബാല വികാസ് കേന്ദ്ര നെരൂളിലെയും റബാലെയിലേയും കുട്ടികൾക്ക് ചെസ്സിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്.
ഓപ്പൻ കാറ്റഗറിയിൽ രചിത് ലന്ദ്, സഞ്ജീവ് മിശ്ര, ഗജാനനൻ ജയദേ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനത്തിനർഹരായത്. മുതിർന്നവരുടെ മത്സരത്തിൽ മേഘന ജോഷി, പുഷ്പ രാജൻ, ഗിരീഷ് എൽ ഗഡ്കരി എന്നിവരും വനിതകളുടെ വിഭാഗത്തിൽ വനശ്രീ കുന്നേക്കറും, അനൈഡ സന്തോഷും ശ്രാവണി അരുൺ പാട്ടീലും വിജയികളായി. ഏഴു വയസ്സിന് താഴെയുള്ള ഇനത്തിൽ ശ്രീവൈഷ്ണവ് നായരും, രീഷൻ ദർശനും, കർത്തിക് ജി കർണ്ണാടും ജേതാക്കളായപ്പോൾ ശ്രീഹാൻ സബത്, കൃഷി ചൗദ്ക്കി, ഗുരുവീർ നായക് എന്നിവർ ഒമ്പത് വയസ്സ് വിഭാഗത്തിൽ ജേതാക്കളായി. അരവിന്ദ് അയ്യർ, പരസ് ദിലീപ് ബോയർ, ശ്രാവൺ പാർത്ഥെ എന്നിവർ പതിനൊന്ന് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ചൈതന്യ പന്താർക്കർ, അക്ഷിത് ഝാ, അമേയ ഷെട്ടി എന്നിവർ പതിമൂന്ന് വയസിന് താഴെയുള്ള വിഭാഗത്തിലും വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക