വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് കഴിച്ചതോടെ ശരീരമാകെ വ്രണങ്ങൾ കൊണ്ട് നിറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വയലാര്‍ കൂട്ടുങ്കല്‍ ബിജു എന്ന 40 വയസ്സുകാരനാണ് ഈ ദുർഗതി വന്നത്. മരുന്നിന്റെ പാർശ്വഫലമാകാം വ്രണങ്ങൾ നിറയാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ബിജു ബിജു ചികിത്സയിലുള്ളത്.
ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ബിജു. സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്.
സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക