തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ നടക്കും. ഇത്തവണ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കുംനാഥക്ഷേത്രത്തില്‍ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോല്‍ വീഴും. വൈകീട്ട് നാലോടെ തെക്കേഗോപുരനടയില്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. പുലർച്ചയോടെ ആകാശത്ത് വർണങ്ങളുടെ മാറ്റങ്ങളൊരുക്കി ശബ്ദതീവ്രത കുറഞ്ഞ വെടിക്കെട്ട്. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ തൃശൂർ പൂരത്തിന് കൊടിയിറങ്ങും.
അതേസമയം, തൃശ്ശൂര്‍ പൂരത്തിന്റെ വരവറിയിച്ചുളള വിളംബര ചടങ്ങുകള്‍ ഇന്ന് നടന്നു. നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് ഈ വര്‍ഷത്തെ പൂരച്ചടങ്ങുകൾക്ക് തുടക്കമായത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും തിടമ്പേറ്റുന്നത്. കര്‍ശന ഉപാധികളോടെയാണ് കലക്ടർ അനുപമ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്.
പൂരത്തിന്റെ ഭാഗമായി ആളുകളെ നിയന്ത്രിക്കാൻ 10 മീറ്റർ ചുറ്റളവിലാണ് ബാരിക്കോട് നിർമിച്ചിരിക്കുന്നത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ശന സുരക്ഷയാണ് പൂരപ്പറമ്പിൽ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക