കണ്ണൂർ: റീപോളിംഗ് നടന്നതിന് തൊട്ടു പിന്നാലെ കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. രാത്രി 12 മണിയോടെ നടന്ന സംഭവത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചുവരുകൾക്ക് കേട് പാടുകൾ പറ്റുകയും ചെയ്തു.
കോൺഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വിടി പത്മനാഭന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. കാസർഗോഡ് ലോകസഭാ മണ്ഡലം പരിധിയിൽ വരുന്ന കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂൾ ബൂത്ത് നമ്പർ 19തിലെ ഏജന്റായിരുന്നു പത്മനാഭൻ.
പോളിംഗ് സമാധാനപരമായി കഴിഞ്ഞതിനു പിന്നാലേ അർദ്ധ രാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയ ഭീതിയിലാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.ബോംബേറ് നടന്നതിന്റെ ശബ്ദം കേട്ട് വീട്ടുകാർ എഴുനേറ്റ് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
കള്ളവോട്ട് നടത്തിയതിനെ തുടർന്ന് ഇന്നലെ ആയിരുന്നു പിലാത്തറയിലടക്കം കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ റീപോളിംഗ് നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക