മലയാളസിനിമയുടെ താരരാജാവ് ആരാധകരുടെ സ്വന്തം ലാലേട്ടന് ഇന്ന് അൻപത്തിയൊമ്പതാം പിറന്നാൾ. ചമ്മിയ ചിരിയും ചരിഞ്ഞ തോളുമായി മോഹൻലാൽ എന്ന നടനവിസ്മയം മലയാളിയുടെ മനസ്സിൽ ചേക്കേറിയിട്ട് കാലമേറെയായി. അന്നും ഇന്നും മലയാളമനസ്സിലെ പുരുഷസങ്കല്പങ്ങൾക്ക് മോഹൻലാലിനോളം പകരം വയ്ക്കാൻ ആരും വന്നിട്ടില്ല. കേരളത്തിലെ അമ്മമാരുടെ മനസിലെ മകനായും അനിയത്തിമാർക്കും അനിയന്മാർക്കും തുടങ്ങി പിച്ചവച്ചു തുടങ്ങുന്ന കുരുന്നിന്റെ മനസ്സിൽ വരെ ലാലേട്ടനായും നിറഞ്ഞു നിൽക്കുകയാണ് ഈ മഹാനടൻ.
1960 മേയ് 21ന് വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി പത്തനംതിട്ടയിലായിരുന്നു മോഹൻലാലിന്റെ ജനനം. ജനിച്ചത് പത്തനംതിട്ടയിലാണെങ്കിലും മോഹൻലാൽ വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം പൂജപ്പുര മുടവൻമുകൾ സ്കൂള്‍, മോഡല്‍ സ്കൂള്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളേജില്‍ നിന്നു ബികോം ബിരുദം നേടി. സ്കൂള്‍ പഠനകാലത്ത് തന്നെ മികച്ച നടനുള്ള പുരസ്കാരങ്ങൾ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. സുഹൃത്തുക്കളായ പ്രിയദര്ശന്, സുരേഷ് കുമാർ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും പിന്നീട് ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്കഥാപാത്രമായി ലാൽ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വില്ലനായി വന്നു പ്രേക്ഷകമനസ്സിലെ വിദ്വേഷം സമ്പാദിച്ച ലാലിന്റെ പിന്നീടുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്വാഭാവികവും അനായാസവുമായ അഭിനയശൈലിയിലൂടെ ലാൽ മലയാളമനസ്സിലെ അഭിനയചക്രവർത്തിയായി മാറുകയായിരുന്നു. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്ക്കിടയില് അവരിലൊരാളായും, ദാരിദ്ര്യത്തിൽ പങ്കുചേര്‍ന്നും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും, അശരണർക്ക് രക്ഷകനായും ലാല്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് കൂട്ടിനെത്തി.
നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില് ക്രിക്കറ്ററായുമൊക്കെ ലാല്‍ മലയാളിയെ എന്നും വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ തൊപ്പിയും അണിയാൻ പോകുന്നു. മലയാള സിനിമയിൽ റെക്കോർഡുകളുണ്ടെങ്കിൽ അവയെല്ലാം മോഹൻലാലിന്റെ പേരിലുള്ളതാണെന്നതാണ് മറ്റൊരു വസ്തുത. മലയാള സിനിമ ആദ്യമായി അമ്പതു കോടി, നൂറു കോടി, നൂറ്റമ്പതു കോടി തുടങ്ങിയ കളക്ഷൻ റെക്കോർഡുകൾ ഇട്ടത് മോഹൻലാൽ ചിത്രത്തിലൂടെയാണ്, ഇപ്പോഴിതാ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബിലും കയറിയിരിക്കുകയാണ്.
രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷൺ നൽകി മോഹൻലാലിനെ ആദരിച്ച വർഷം കൂടിയാണീ കടന്നു പോയത്. ഇനിയും മലയാളിയെ ത്രസിപ്പിക്കുന്ന ഒരായിരം കഥാപാത്രങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തിന് ചെയ്യാൻ സാധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക