ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഉയരുന്ന ഒരു ചോദ്യമാണ്. ‘കേരളത്തിൽ ഇടതിന് കാലിടറിയത് എവിടെ?’ ഇരുപതിൽ ഒരു ലീഡ് മാത്രമാണ് ഇടത്പക്ഷത്തിന് നിലനിർത്താൻ സാധിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതോടെയാണ് കേരള രാഷ്ട്രീയം പുതിയ ദിശയിലേക്ക് മാറിയത്.
എന്ത് വിലകൊടുത്തും യുവതികളെ പ്രവേശിപ്പിക്കുമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും നിലപാടെടുത്തതോടെ അയ്യപ്പ ഭക്തന്മാർ തെരുവിലിറങ്ങി. സംഘപരിവാർ നേതൃത്വത്തില്‍ ബിജെപിയായിരുന്നു തെരുവിലെ പ്രക്ഷോഭങ്ങള്‍ നയിച്ചത്. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം സിപിഎമ്മും സംഘപരിവാറും തമ്മിലേക്ക് മാറുന്നുവെന്ന് തോന്നിപ്പിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍.
യു ഡി എഫും കോണ്‍ഗ്രസും ചിത്രത്തിലില്ലെന്ന് ഓരോ നിമിഷവും ഇടത് പക്ഷ-സംഘപരിവാർ അണികള്‍ സോഷ്യല്‍ മീഡിയകളിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. സോഷ്യല്‍ മീഡിയയിലെ മുന്‍തൂക്കം ഇവർ നന്നായി ഉപയോഗിക്കുകയും ചെയ്തു. വിശ്വാസ സംരക്ഷണത്തിനായി കാനനപാതയില്‍ ജനങ്ങള്‍ കലാപം സൃഷ്ടിക്കുമ്പോള്‍ യു ഡി എഫും കോണ്‍ഗ്രസു എവിടെയാണെന്ന ചോദ്യം സംഘപരിവാർ നേതാക്കള്‍ പരസ്യമായി തന്നെ ചോദിച്ചു.
യുവതികളുടെ ശബരിമല പ്രവേശനത്തിനായി നിലയുറപ്പിച്ചത് ഇടതുപക്ഷമാണെന്നും അതുകൊണ്ടുതന്നെ സ്ത്രീകളുടെ വോട്ട് ഉറപ്പാണെന്നുമായിരുന്നു എല്‍ ഡി എഫ് ക്യാമ്പുകളിലെ അടക്കം പറച്ചില്. കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാർ ശ്രമിക്കുമ്പോള്‍ യു ഡി എഫ് എവിടെയാണെന്ന ചോദ്യമാണ് ഇടതു നേതാക്കള്‍ ചോദിച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങിലൊന്നാണ് യു ഡി എഫ് നേടികൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ വൻവിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി നേതാക്കള്‍ ചൂണ്ടാകാട്ടുന്നത് ശബരിമല വിഷയത്തിലെടുത്ത തന്ത്രപരമായ സമീപനമാണെന്നാണ്. കൂടാതെ ശബരിമല ഏറ്റവും അധികം ചർച്ചയായ പത്തനംതിട്ടയിലടക്കം തിളക്കമാർന്ന വിജയമാണ് യു ഡി എഫ് ന് ലഭിചിരിക്കുന്നത്.
എൽ ഡി എഫ് ന് ഒരു ലീഡ് മാത്രം ഉയർത്താൻ കഴിഞ്ഞത് ആലപ്പുഴയില്‍ മാത്രമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫാണ് ലീഡുമായി മുന്നിട്ടുനിൽക്കുന്നത്. ആദ്യം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനായിരുന്നു ലീഡിൽ നിന്നിരുന്നത് പിന്നീടാണ് എൽ ഡി എഫ് സ്ഥാനാർത്ഥി എ.എം ആരിഫ് ലീഡ് നില ഉയർത്തി മുന്നിൽ നിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക