മുംബൈയിൽ 0സിനിമാ ചിത്രീകരണത്തിനിടെ ഭീകരരുടെ വേഷം ധരിച്ചു സിഗരറ്റ് വാങ്ങാൻ പോയ രണ്ടു നടന്മാർ അറസ്റ്റിൽ. ഹൃതിക് റോഷൻ, ടൈഗർ ഷെറഫ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന യഷ് രാജ് ഫിലിംസിന്റെ സിനിമയിൽ ഭീകരരായി വേഷമിട്ട ബൽറാം, അബ്ബാസ് എന്നീ നടന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചിത്രീകരണത്തിനിടയിൽ മേക്കപ്പ് മാറ്റാതെ കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെടിയുണ്ടകൾ നിറച്ച ജാക്കറ്റും ധരിച്ചാണ് ഇരുവരും സിഗരറ്റ് വാങ്ങാനായി വാനിൽ കയറി സമീപത്തുള്ള കടയിൽ പോയത്. പഞ്ചവടി നാക പ്രദേശത്ത് വച്ച് അനിൽ മഹാജൻ എന്ന വിമുക്ത ഭടനായ എ ടി എം സെക്യൂരിറ്റിയാണ് ഇരുവരെയും ആദ്യം കണ്ടത്. ഉടൻ തന്നെ അനിൽ മഹാജന്റെ സഹോദരൻ വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. ഒരു ഭീകരൻ സിഗററ്റ് വാങ്ങുന്നതും വേറൊരു ഭീകരൻ കാത്തുനിൽക്കുന്നതും കണ്ടെന്നായിരുന്നു രഹസ്യ വിവരം. ഇവർ വന്ന വാനിന്റെ നമ്പറും കൈമാറി.
ഉടൻ തന്നെ സമീപത്തുള്ള ഏഴ് പോലീസ് സ്റ്റേഷനിലെ പോലീസുകാർ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിർത്തിവച്ച് സംയുക്തമായി ഭീകരർക്കായുള്ള തിരച്ചിൽ തുടങ്ങി. സംഭവം നടന്നത് തീരപ്രദേശത്തായതിനാൽ തീരസംരക്ഷണ സേനയും സഹായത്തിനെത്തി. സംഭവസ്ഥലത്ത് റെഡ് അലേർട്ടും പ്രഖ്യാപിച്ചു.
സംഭവബഹുലമായ ഒരു മണിക്കൂറിന് ശേഷം ബൽറാമും അബ്ബാസും പിടിയിലായി. തങ്ങൾ സിനിമയിൽ അഭിനയിക്കാൻ വന്നതാന്നെന്ന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞിട്ടും പോലീസ് അത് കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നീട് സിനിമാ ലൊക്കേഷനിലെത്തി സത്യമറിഞ്ഞതിനു ശേഷമാണ് ഇരുവരെയും പോലീസ് വിട്ടയച്ചത്.
സംഭവത്തിൽ തെറ്റുപറ്റിയെങ്കിലും മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങൾ സുസജ്ജമാണെന്ന് ബോധ്യപ്പെടുത്താൻ സംഭവം സഹായിച്ചുവെന്നാണ് പോലീസിന്റെ വാദം സിനിമയുടെ നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് സംഭവം സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക