നിപ്പ എന്ന കേട്ടുകേൾവി ഇല്ലാത്ത മഹാവ്യാധിയുടെ പിടിയിൽ നിന്നും കരകയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ വീണ്ടും കേരളത്തിൽ നിപ്പാ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥയും പറഞ്ഞുകൊണ്ടാണ് ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തിയത്. ചിത്രം അന്നൗൻസ് ചെയ്തത് മുതൽ തന്നെ പ്രേക്ഷകർ വൈറസിന്റെ ഓരോ വിശേഷങ്ങളറിയാനും കാത്തിരുന്നു. ആ കാത്തിരിപ്പിന് ഇന്ന് വിരാമമായിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സാധാരണ ഒരു ദിവസത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. സിനിമയുടെ ആദ്യ പകുതി തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. നിപ്പാകാലത്ത് കോഴിക്കോട് കടന്നു പോയ ഭീകരാവസ്ഥയെ പ്രേക്ഷകർക്ക് മനസിലാകുന്ന വിധം ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ രണ്ടാം പകുതിയോട് കൂടി സിനിമയ്ക്ക് അതിന്റെ റിയലിസ്റിക്ക് സ്വഭാവം ചിലയിടങ്ങളിലെങ്കിലും നഷ്ടപ്പെടുന്നതായി കാണാം. പ്രത്യേകിച്ചും സൗബിൻ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ വരവ്. പെർഫോമൻസ് വച്ച് നോക്കിയാൽ സൗബിൻ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ടെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്മെന്റ് വച്ച് നോക്കുമ്പോൾ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം വിളക്കി ചേർത്ത ഒരു പ്രതീതിയാണ് നൽകുന്നത്.
കഥപറച്ചിലിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇഴച്ചിലാണ് സിനിമയുടെ മറ്റൊരു പോരായ്മ. എന്നാൽ ഇതിനെ മറികടക്കാൻ സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്ക് സാധിക്കുന്നുമുണ്ട്. സിനിമയെന്ന രീതിയിൽ സമീപിക്കുമ്പോൾ ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും ഒരു ഡോക്യുമെന്ററി ആയി ഒതുക്കിയേക്കാൻ സാധിക്കുന്ന ഒരു വിഷയത്തെ സിനിമയെന്ന വിശാലമായ ക്യാൻവാസിൽ കൊണ്ടുവന്ന് ആവിഷ്കരിക്കാൻ ആഷിക് അബു കാണിച്ച സാമർഥ്യം എടുത്തു പറയേണ്ടതാണ്. നിപ എന്ന വ്യാധിയോടുള്ള ഓരോ പ്രേക്ഷകന്റെയും സമീപനം വ്യത്യസ്ത രീതിയിലാണ്. നിപ്പ എന്താണെന്നും അതിന്റെ ഭീകരാവസ്ഥ എന്തെന്നും അറിഞ്ഞ പ്രേക്ഷകൻ സിനിമ കാണുന്നത് പോലെ ആയിരിക്കില്ല നിപ്പയെ കുറിച്ച് വാർത്തകളിലൂടെ മാത്രം വായിച്ചറിഞ്ഞ ഒരു പ്രേക്ഷകൻ അത് കാണുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ വൈറസിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കാൻ സാധ്യത കൂടുതലാണ്.
താരനിർണ്ണയത്തിന്റെ കാര്യത്തിൽ ആഷിക് അബുവിന് മുഴുവൻ മാർക്കും കൊടുക്കേണ്ടിയിരിക്കുന്നു. രൂപം കൊണ്ട് പോലും പല റിയൽ ലൈഫ് കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്നതായിരുന്നു ചില കഥാപാത്രങ്ങൾ. രേവതി അവതരിപ്പിച്ച കെ കെ ശൈലജ ടീച്ചറിന്റെ കഥാപാത്രം ഇതിന്റെ ഉദാഹരണമാണ്. നഴ്സ് ലിനിയായി റിമ കല്ലിങ്ങൽ, ജില്ലാ കലക്ടറായി ടോവിനോ തോമസ്, ആരോഗ്യവകുപ്പ് സെക്രട്ടറിയായി പൂർണ്ണിമ ഇന്ദ്രജിത്ത്, ഡോ സുരേഷ് രാജനായി കുഞ്ചാക്കോ ബോബൻ, ഡോ അനുവായി പാർവതി തുടങ്ങി എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ ഇന്ദ്രജിത്ത്, ആസിഫ് അലി, ജോജു, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച് വച്ചത്.
ചെറിയ ചെറിയ പോരായ്മകൾ അങ്ങിങ് കാണുന്നുണ്ടെങ്കിലും വൈറസ് എന്ന ചിത്രം ഓരോ മലയാളിയും ഒറ്റതവണയെങ്കിലും കണ്ടിരിക്കേണ്ടത് തന്നെയാണ്. കാരണം വൈറസിലൂടെ നമ്മുടെ മുന്നിലെത്തുന്ന ഓരോ കഥാപാത്രവും ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പോരാടിയവരാണ്. അവരുടെ ആ നിശ്ചയദാർഢ്യത്തിനുള്ള സല്യൂട്ട് തന്നെയാണ് ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക