ഡല്‍ഹി: ഡല്‍ഹിയിലെ വികാസ്പുരിയിൽ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് മാറ്റിയ ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ജൂണ്‍ 11നാണ് സംഭവം നടന്നത്.
രണ്ടു പേര് ആക്രമിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയത്. യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും യുവതിയുടെ കയ്യില്‍ നേരിയ മുറിവും ഉണ്ടായിരുന്നു. എന്നാല്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കള്‍
പൊലീസിന് മൊഴി നല്‍കിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പൊലീസിന് ദിവസങ്ങളായിട്ടും കണ്ടെത്താനായില്ല. അതെ സമയം യുവാവിന്റെ മൊഴിയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണ്ണായക തെളിവായി. തുടര്‍ന്ന് ഒരിക്കല്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ ബന്ധം അവസാനിപ്പിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. വിവാഹം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന യുവതി ഒടുവില്‍ യുവാവിന്റെ മുഖം വികൃതമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീട്ടില്‍ നിലം കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ് ലായനി പഴ്സിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തത്. തുടര്‍ന്ന് തക്കം നോക്കി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക