തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാര്‍ ഉപയോഗിച്ചാണ് പുനരാവിഷ്കരണം നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ച് നടത്തുന്ന പരിശോധനയിൽ വാഹനത്തിന്റെ വേഗതയാണ് പ്രധാനമായും നോക്കിയത്. അതേസമയം ബാലഭാസ്കറിന്റെ കാര്‍ ഫോറന്‍സിക് സംഘം ഇതിനു മുന്നേ പരിശോധിച്ചിരുന്നു. വാഹനം ഓടിച്ചത് ആരാണെന്നും പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയിൽ പറയുന്നത് . എന്നാല്‍ ബാലുവാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുനും പറയുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അര്‍ജുനെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. ശാസ്ത്രീയ പരിശോധനാഫലം കിട്ടിയാലേ ഇയാളെ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും അയാളില്‍ നിന്ന് മൊഴിയെടുക്കാത്തത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഫലമാണോയെന്ന് സംശയിക്കുന്നതായി ബാലുവിന്റെ ബന്ധുക്കള്‍ പറയുന്ന സാഹചര്യത്തിലാണ് കേസ് പുനരാവിഷ്കരിച്ചതായി അറിയുന്നത്.
അപകടം നടന്ന് ഇത്രയും നാള് കഴിഞ്ഞിട്ടും പരിശോധനകള്‍ തുടരുന്നത് എന്തിനെന്നാണ് ബന്ധുക്കളുടെ ചോദ്യം. ഇത്രയും നാള് കണ്ടെത്താത്ത കാര്യം ഇനിയെങ്ങനെ കണ്ടെത്താനാകുമെന്നും അവര്‍ ചോദിക്കുന്നു. അപകടത്തില്‍പ്പെട്ട കാര്‍ പൊടിയും മഴയും നനഞ്ഞ് മംഗലപുരം പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നു തെളിയിക്കുന്ന രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും അയാളെ ചോദ്യം ചെയ്യാന്‍ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുന്നതു എന്നുള്ള സംശയവും ബാലുവിന്റെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്താല്‍ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. ആരുടെയോ ഇടപെടലാകാം അര്‍ജുനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു.സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന് തമ്പി, കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണു സോമസുന്ദരം എന്നിവരെ വിശദമായി ചോദ്യംചെയ്തിട്ടില്ല.
തമ്പി പറഞ്ഞ കാര്യങ്ങള്‍ അതേപടി കേട്ടശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോരുകയായിരുന്നു. ഡിആര്‍ഐയാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. അവരുടെ സാന്നിദ്ധ്യത്തിലുള്ള മൊഴിയെടുപ്പല്ല നടത്തേണ്ടതെന്നും അയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
ബാലഭാസ്കറിന്റെ ഫിനാന്‍സ് മാനേജരായിരുന്ന വിഷ്ണുവില് നിന്നും കേസുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭിക്കും. എന്നാല്‍, ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം കൊച്ചി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന ആള്‍കൂടിയാണ് വിഷ്ണു. ഈ വിവരം ക്രൈംബ്രാഞ്ചിനോട് ബാലുവിന്റെ പിതാവ് ഉണ്ണി മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, വീട്ടുകാരുമായി ബാലു സഹകരിക്കാതിരിക്കാന്‍ ശ്രമിച്ചതിനു പിന്നിലും ഇയാളാണെന്ന് ആരോപണമുണ്ട്. പാലക്കാട് പൂന്തോട്ടത്തെ ആശുപത്രി ഇടപാടിനെ കുറിച്ചും വിഷ്ണുവിന് അറിയാം. അയാളെ കസ്റ്റഡിയിലെടുത്തു തന്നെ ചോദ്യം ചെയ്യണം.
അല്ലാതെ മൊഴിയെടുപ്പല്ല നടത്തേണ്ടതെന്നും ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നു. കേസിന്റെ ആദ്യം മുതലേ പിതാവ് ഉണ്ണി ആരോപിക്കുന്ന ഒന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന്.ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നാളിതുവരെ നടത്തിയിട്ടുണ്ടായില്ല.
ക്രൈംബ്രാഞ്ചിനെ ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങള്‍ പല ഘട്ടങ്ങളിലായി ബന്ധുക്കള്‍ അറിയിച്ചിരുന്നു.എന്നിട്ടും അവരെ ഓരോരുത്തരായി മൊഴിയെടുക്കാത്തതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് ബന്ധുക്കള്‍ നല്‍കിയിരുന്നത്. അതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. പ്രമുഖ ചാനലിലെ വാര്‍ത്തയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷണം ആരംഭിച്ചപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ആളാണ് കലാഭവന്‍ സോബി. അയാളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
ആ സമയം അദ്ദേഹം നല്കിയ വിവരങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. അത് അദ്ദേഹംതന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
അര്‍ദ്ധരാത്രിയില്‍ നടുറോഡിലെ ഡിജെ പാര്‍ട്ടിയെക്കുറിച്ചും അവിടെയുണ്ടായിരുന്ന കേരളത്തിലെ പ്രമുഖ ഗുണ്ടാ സംഘത്തെ കുറിച്ചും വ്യക്തമായി ക്രൈംബ്രാഞ്ചിന് സൂചന നല്‍കിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാതെ ധൃതിപിടിച്ച് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് സ്വാഭാവിക അപകടമെന്നാണ് ലോക്കല്‍ പൊലീസ് പറഞ്ഞിരുന്നത്. ഈ വാദം ശരിവയ്ക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ചും എത്തിയതെന്നാണ് വിവരം ലഭിച്ചത്.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ചില മേഖലകളിലേക്ക് അന്വേഷണം എത്താത്തതാണ് ബാലഭാസ്കറിന്റെ പിതാവിനും ബന്ധുക്കള്‍ക്കും സംശയം ഉയരാന്‍ കാരണം.ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക