തിരുവനന്തപുരം: ബീഹാറി യുവതിയുടെ പീഡനാരോപണത്തില്‍ കുടുങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്ക് പ്രശ്നത്തില്‍ നിന്നും തടിയൂരാന്‍ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചുള്ള മുന്‍ മാധ്യമപ്രവര്ത്തകന് ഒ അബ്ദുള്ളയുടെ വീഡിയോ വൈറലാകുന്നു.
നിലവിലെ പ്രശ്നങ്ങളുടെ പേരില്‍ പല തരത്തിലുള്ള മാനസീക സംഘര്‍ഷങ്ങളുമായി ഒളിച്ച് കഴിയുന്ന ബിനോയിക്ക് ആത്മഹത്യയ്ക്ക് പകരമുള്ള മാര്‍ഗ്ഗമാണ് ഇസ്ലാ മെന്നു അബ്ദുള്ള പറയുന്നു. ബിനോയിക്ക് എത്രകാലം ഇങ്ങിനെ ഒളിച്ചു കഴിയാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ബിനോയി ഹിന്ദി നടനും മതം മാറിയ ആളുമായ ധര്‍മ്മേന്ദ്രയുടെ വഴി സ്വീകരിക്കണമെന്നും പറയുന്നു. ഭാര്യമാരെ ഒരുപോലെ സ്വീകരിക്കാനും, സ്നേഹിക്കാനും, സംരക്ഷിക്കാനും, ബിനോയിക്ക് കഴിയുമെങ്കില്‍ ഇസ്ലാം മതം അത് അനുവദിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. ചില പ്രത്യേക താല്‍പ്പര്യം ലക്ഷ്യമിട്ട് മതം മാറുന്നതും ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പ്രവാചകചര്യ ഉദ്ധരിച്ചു കൊണ്ട് ഒ അബ്ദുല്ല സമര്‍ഥിക്കുന്നു. ആത്മീയവും ഭൗതികവുമായ എല്ലാ ആകര്‍ഷണങ്ങളെയും സംതൃപ്തി നല്കുന്ന മതമാണ് ഇസ്ലാം എന്നും എല്ലാ ദിവസവും നോമ്പ് തുറ , എല്ലാ ദിവസവും കൂഴിമന്തി എന്ന് പറഞ്ഞപോലെയാണ് ഇസ്ലാമിന്റെ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുമതി നല്കുന്ന മതമാണ് ഇസ്ലാം. ഒരു ഭാര്യയും കുട്ടികളും ഉണ്ടായിരിക്കേ, ഒന്നിലധികം കഴിക്കേണ്ടിവരുന്ന ചില പ്രത്യേക സാഹചര്യം ഉണ്ടെങ്കില്‍, അവരെയും കൂടി സ്നേഹിക്കാന്‍ കഴിയുമെങ്കില്‍, ആദ്യത്തെ ഭാര്യയോടുള്ള സ്നേഹത്തില്‍ കുറവു വരുത്താതെ മറ്റൊരു കല്യാണം കഴിക്കാം.
‘മിസ്റ്റര്‍ ബിനോയ് കോടിയേരി നടന് ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടൂ’ എന്ന തലക്കെട്ടില്‍ ഇറക്കിയ വീഡിയോയിലാണ് ഒ അബ്ദുല്ല തന്റെ നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ അബ്ദുല്ലയുടെ നിരീക്ഷണത്തിനെതിരെ ഇസ്ലാമിക വിശ്വാസികളില്നിന്നുപോലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ‘എല്ലാ കുറ്റവാളികള്‍ക്കുമുള്ള അഭയമല്ല ഇസ്ലാം, താങ്കള്‍ ഇസ്ലാമിനെ അപമാനിക്കരുത്’ എന്നെല്ലാം പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് അബുദുല്ലയുടെ ഫേസബുക്ക് പോസ്റ്റിനു താഴെ വരുന്നത്. പക്ഷേ പോസ്റ്റ് പിന്‍വലിക്കാതെ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കയാണ് ഒ അബ്ദുല്ല.
ദീര്‍ഘകാലം മാധ്യമം ദിനപ്പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു ഒ അബ്ദുല്ല, ജമാഅത്തെ ഇസ്ലാമിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വിമര്ശകന് കൂടിയായ അദ്ദേഹം, നിരവധി ആനുകാലികങ്ങളിലെയും ചാനല്‍ പരിപാടികളിലെയും സജീവ സാന്നിധ്യവുമാണ്.
ഒ അബ്ദുല്ലയുടെ വിവാദ വീഡിയോയുടെ പ്രസ്കത ഭാഗങ്ങള്‍ ഇങ്ങനെയാണ്….
‘ ബിനോയ് കോടിയേരി അഭിമുഖീകരിക്കുന്നതായ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം ഇസ്ലാം ആണെന്ന് പറയുമ്പോൾ ദയവായി നെറ്റി ചുളിക്കരുത്. ബിനോയ് കോടിയേരി എന്ന വ്യക്തിയല്ല അദ്ദേഹം അടക്കമുള്ള, നമ്മള് എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇസ്ലാം. ആദ്യമേ ഞാനൊരു മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. ആരെയും ഇസ്ലാം മതത്തില്‍ ചേര്‍ത്ത് അതിന്റെ വണ്ണം വര്‍ധിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. ഇസ്ലാമിനെ സംബന്ധിച്ച് നോ വേക്കന്‍സി. ഇപ്പോള്‍ ഉള്ളവര്‍ എവിടെയാണോ അവിടെ നില്ക്കുക. അതു മനസ്സിലാക്കി അതുമാത്രമാണ് ശരി, അതിലൂടെയാണ് മോക്ഷം, എന്ന് മനസ്സിലാക്കി ആ മാര്‍ഗത്തില്‍ ഉറച്ചുനില്ക്കാന് ഹാദിയയെപ്പോലെ തയ്യാറുള്ളവര്‍ക്ക് ഇസ്ലാമിലേക്ക് സ്വാഗതം. അല്ലാത്തവര്‍ക്ക് നമുക്ക് നമ്മുടെ മതം എന്നു പറഞ്ഞ നിലപാട് തന്നെ.
ഈ സമുദായത്തിലേക്ക് ആളെ വര്‍ധിപ്പിക്കല്‍ എന്റെ ലക്ഷ്യമേ അല്ല. പ്രത്യേകിച്ച് ഹിന്ദു യുവതികളെയൊക്കെ പ്രണയിച്ച് മതം മാറ്റുന്നതിനെ ഞാന്‍ അങ്ങേയറ്റം എതിര്‍ക്കുന്നു. മിക്കവാറും ഹിന്ദു കുടുംബങ്ങളിലൊക്കെ ഒരു പെണ്‍കുട്ടി മാത്രമാണ് ഉണ്ടാകുക. ആ പെണ്‍കുട്ടിയെ വല്ലാതെ വാല്സല്യത്തോട് കൂടി വളര്‍ത്തുന്ന മാതാപിതാക്കളുടെ എല്ലാ വിധ സ്വപ്നങ്ങളും അവരിലായിരിക്കും. പ്രണയിക്കാന്‍ അത്ര പ്രയാസുമുള്ള കാര്യമൊന്നും അല്ലല്ലോ. അങ്ങനെ പ്രണയിച്ച് മതം മാറ്റുന്നത് എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണ്. പക്ഷേ ഇവിടെ പറയുന്നത് മറ്റൊരു കാര്യമാണ്.
ബിനോയ് കോടിയേരി, അതുപോലെയുള്ള ആള്ക്കാര്, അവരുടെ ജീവിതത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചു. ചില സ്ഖലിതങ്ങള്‍. അതിനെ സ്ഖലിതങ്ങള്‍ ആയി കാണാന്‍ പറ്റുമെങ്കില്‍. അന്നൊരിക്കല്‍ എന്റെ നാട്ടിനടുത്തെ കൊടിയത്തൂര്‍ പ്രദേശത്ത് ഒരു സദാചാരക്കൊല നടന്നപ്പോള്‍, കൈരളി ചാനല്‍ ഒന്നിലധികം തവണ ആ വിഷയം ചര്‍ച്ച ചെയ്തു.
ഒരു ഭാഗത്ത് ഭാസുരേന്ദ്രബാബു തുടങ്ങിയ സുഹൃത്തുക്കള്‍, മറുഭാഗത്ത് ഞാന്‍ ഒറ്റയ്ക്കും. അന്ന് അവരൊക്കെ വാദിച്ചത്, പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും അവര്‍ക്ക് എന്ത് ചെയ്യണോ, ഇണചേരണോ, അതോ ഒന്നിച്ച് ജീവിക്കണോ, എന്ത് ചെയ്യുന്നതും അവരുടെ ഇഷ്ടമാണ് എന്നതാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നതില്‍ ഒരു ന്യായവുമില്ല.
ഇത്തരത്തിലുള്ള ഒരു സദാചാരത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍, ബിനോയ് പോലുള്ള ആള്‍ക്കാരെ നമ്മള് കുറ്റപ്പെടുത്തുന്നത് ഏത് അടിസ്ഥാനത്തിലാണ്. ഒരാള്‍ ഒരു സ്ത്രീയെ കല്യാണം കഴിച്ചുവെന്ന കാരണം വെച്ച്, മറ്റൊരാളുമായി പ്രണയത്തിലാവാന്‍ പാടില്ല എന്ന് പറയുന്നത് തികച്ചും അന്യായമാണ് .
എല്ലാ അര്‍ഥത്തിലും ബിനോയിയെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന ജീവിതത്തിനേക്കാളും, പരലോകം എന്നു പറയുന്ന ഒരു ജീവിതം ഉണ്ട്, അത് അദ്ദേഹത്തിന്റെ അച്ഛനോട് ചോദിച്ചാലോ, മുഖ്യമന്ത്രിയോട് ചോദിച്ചാലോ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. അത് പ്രവാചകന്മാർ പഠിപ്പിച്ചതാണ്. ഈ പ്രവാചകന്റെ വെളിച്ചം അംഗീകരിച്ച് ഈ മതത്തിലേക്ക് വരികയാണെങ്കില്‍, കോടിയേരിയുടെ മുകളില്‍ ഇപ്പോള്‍ തുറസ്സായ ഒരു വാതിലുണ്ട്. ആ വാതില്‍ എന്തിനാണ് വേണ്ടെന്ന് വെക്കുന്നത്. വളരെ വിശാലമായ മതമാണ് ഇസ്ലാം. ഇതില്‍ ജാതീയതയില്ല, ഉച്ച നീചത്വങ്ങള്‍ ഇല്ല, വളരെ നല്ല സമത്വം പുലരുന്നു. നമ്മള് പറയില്ലേ, എന്നും കുഴിമന്തി എന്നും നോമ്പ് തുറയെന്ന്. അതുപോലെയുള്ള ഒരു മതമാണിത്. അത്മീയമായും ഭൗതികവുമായുമുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടെന്നാണ് ഒ അബ്ദുല്ല വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക