തിരുവനന്തപുരം: അട്ടകുളങ്ങര ജയിലിലെ വനിത തടവുകാര്‍ ജയില്‍ ചാടി. വനിതാ തടവുകാര്‍ ജയില്‍ചാടിയത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും വിചാരണ തടവുകാരായ രണ്ട് യുവതികള്‍ രക്ഷപെട്ടത്. മോഷണക്കേസ് പ്രതികളായ തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്പ എന്നിവരാണു രക്ഷപ്പെട്ടത്.
യുവതികള്‍ രക്ഷപെട്ട വിവരം മണിക്കൂറുകള്‍ക്ക് ശേഷമാണ് ജയില്‍ അധികൃതര്‍ അറിയുന്നത്. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേര് രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. തുടര്‍ന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. ഇവര്‍ ജയിലിനുള്ളില്‍ ഒളിച്ചിരിക്കാന്‍ സാധ്യയുണ്ടെന്ന നിഗമനത്തില്‍ ഡോഗ് സ്ക്വാഡിനെ ഉള്‍പ്പെടെ ജയിലില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
ഇവര്‍ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. ഷാഡോ പൊലീസും സ്പെഷല്‍ ബ്രാഞ്ചും തിരച്ചില്‍ ശക്തമാക്കി. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയതായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാര്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ വനിതാ തടവുകാര്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക