കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് പറഞ്ഞു. സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും ജയരാജന് പറഞ്ഞു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം.
ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂര്‍ പ്രശ്നത്തില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന ജയരാജന്റെ നിലപാടിനെ സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളിയിരുന്നു. ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച ജയരാജന്റെ നടപടിയും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ജയരാജന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക