തിരുവനന്തപുരം: കോടതിയുത്തരവ് പ്രകാരം കെ.എസ്.ആര്.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി.
എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങിയിരുന്നത്. ഇന്നും വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേ സമയം അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച് പ്രതിസന്ധി രൂക്ഷമാകാതെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പിരിച്ചുവിട്ട 2107 ജീവനക്കാരും കരാര്‍ ജീവനക്കാരായി നാളെതിരികെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംപാനല്‍ഡ് കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോള്‍ പകരം നിയോഗിക്കാന്‍ പി.എസ്.സി. പട്ടികയിലുള്ളവരുണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍മാരുടെ കാര്യത്തില്‍ സ്ഥിതി അതല്ല. സ്ഥിരംനിയമനം നിലവിലെ സാമ്പത്തികസ്ഥിതിയില്‍ കെ.എസ്.ആര്.ടി.സി.ക്ക് ആലോചിക്കാനാവില്ല.
സിംഗിള്‍ ഡ്യൂട്ടിക്ക് താത്കാലിക ഡ്രൈവര്‍മാര്‍ക്കു നല്‍കുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവര്‍മാര്‍ക്കിത് 800-1500 രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക