ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസുമായി വേർപിരിയുന്ന മെക്കെന്സിയ്ക്ക് 3800 കോടി ഡോളര്‍ (ഏകദേശം 2.6 ലക്ഷം കോടി രൂപ) ജീവനാംശമായി ലഭിക്കും. ഇരുവരും വേർപിരിയുന്ന വാർത്ത നേരത്തെ വന്നിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബിസോസിന് തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് നഷ്ടമാകുമെന്നതായിരുന്നു അതിൽ ഏറ്റവും ശ്രദ്ധയമായത്.
ലഭിക്കുന്ന തുകയുടെ പകുതി ദാനംചെയ്യുമെന്നാണ് ഇപ്പോള്‍ മെക്കെന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ജെഫ് ബിസോസും ഭാര്യ മെക്കെന്സിയും വിവാഹമോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ജെഫ് ബെസോസും മക്കെന്‍സിയും വേർപിരിയുന്നത്. വിവാഹമോചിതരാകുന്നവര്‍ക്ക് പരസ്പരധാരണയിലെത്താനായില്ലെങ്കില് സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍.
എന്നാല്‍ സ്വത്ത് ഭാഗിക്കുന്നത് സംബന്ധിച്ച് ജെഫ് ബിസോസും മെക്കെന്സിയും ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം മൊത്തം ആസ്തിയുടെ ഏകദേശം 25 ശതമാനമാണ് ഭാര്യയായ മക്കെന്‍സിയ്ക്ക് ജെഫ് ബസോസ് നല്‍കുന്നത്. ഇത് ഏകദേശം 3800 കോടി ഡോളറായിരിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാകും ഇവര്‍.
അതേസമയം ഇരുവരും വേർപിരിയാനുള്ള കാരണം ബെസോസും മക്കെന്‍സിയും വ്യക്തമായിട്ടില്ല. വിവാഹ മോചിതരാകുന്നുവെങ്കിലും ഒരു കുടുംബം പോലെ സുഹൃത്തുക്കളായും മാതാപിതാക്കളായും സംരംഭങ്ങളില്‍ പങ്കാളികളായും മുന്നോട്ട് പോവുമെന്ന് നേരത്തെ ഇരുവരും വ്യക്തമാക്കിയിരുന്നു.തന്റെ സ്വത്തിന്റെ പകുതി സംഭാവന ചെയ്യാനുള്ള മെക്കെന്സിയുടെ തീരുമാനത്തെ ജെഫ് ബിസോസ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക